കൊച്ചി:സർക്കാർ ഉദ്യോഗസ്ഥർ മത, സമുദായ സംഘടനാ ഭാരവാഹികളാകുന്നത് ചട്ട വിരുദ്ധമാണെന്ന് ഹൈക്കോടതി. കേരള സർക്കാർ പെരുമാറ്റച്ചട്ടം 67എ പ്രകാരം മത, സാമുദായിക പദവി വഹിക്കാനാവില്ലെന്നതാണ് ഹൈക്കോടതി അറിയിച്ചത്. മത, സാമുദായിക മേഖലയിൽ സർക്കാർ ഉദ്യോഗസ്ഥന് മത്സരിക്കാൻ വിലക്കില്ല പക്ഷെ ജയിച്ചാൽ പദവികളൊന്നും വഹിക്കാനാകില്ലെന്നത് ചട്ടപ്രകാരമുള്ള തടസ്സമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു.
സിഎസ്ഐ സഭയുടെ വിവിധ പദവികളിലേയ്ക്ക് മത്സരിക്കുന്നവരിൽ സർക്കാർ ഉദ്യോഗസ്ഥരായ ചിലരുണ്ടെന്ന പരാതിയിന്മേലാണ് ഹൈക്കോടതി നിരീക്ഷണം നടത്തിയത്. തലയോലപ്പറമ്പ് സ്വദേശി കെ.ജെ.ഫിലിപ്പ് സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് ടി.ആർ.രവിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേരളസർക്കാർ 2014ൽ ചട്ടം ഭേദഗതി വരുത്തിയാണ് 67 എ പെരുമാറ്റചട്ടം നിലവിൽ വന്നത്. ഇതുപ്രകാരം മത, സമുദായ സംഘടനാ ഭാരവാഹികളാകുന്നത് ചട്ട വിരുദ്ധമാണ്.
കേരളത്തിലെ ചട്ടം ഭരണഘടനയുടെ 25,26,30 അനുഛേദങ്ങൾ പ്രകാരം വ്യക്തികൾക്കും മത സ്ഥാപനങ്ങൾക്കുമുള്ള അവകാശങ്ങളുടെ നിഷേധമാണെന്ന എതിർവാദം ഹൈക്കോടതി തള്ളി. വ്യക്തികളുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതാണ് ഭരണഘടനയുടെ 25-ാം വകുപ്പ്. സ്ഥാപനങ്ങൾ തുടങ്ങാനും പരിപാലിക്കാനും മതസ്ഥാപനങ്ങൾക്കുള്ള അവകാശം സംരക്ഷിക്കുന്നതാണ് 26-ാം അനുഛേദം. ന്യൂനപക്ഷ സമുദായങ്ങൾക്ക് സ്ഥാപനങ്ങൾ തുടങ്ങാനും പരിപാലിക്കാനുമുള്ള അവകാശം സംരക്ഷിക്കുന്നതാണ് 30-ാം അനുഛേദം. എന്നാൽ ചട്ടം 67 എ പ്രകാരമുള്ള വിലക്ക് ഇവയെ ബാധിക്കുന്നതല്ലെന്നും ഹൈക്കോടതി പറഞ്ഞു.
വിവിധ മതസമുദായ സംഘടനകളുടെ ചുമതലകളിൽ പലയിടത്തും സർക്കാർ മേഖലയിലു ള്ളവർ ഔദ്യോഗിക സ്ഥാനം വഹിക്കുന്നുണ്ടെന്നും അത് അഴിമതിക്കും സ്വജനപക്ഷ പാതത്തിനും ഇടയാക്കുന്നുണ്ടെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടിയതാണ് കേസിലേക്കും ഹൈക്കോടതി വിധിയിലേയ്ക്കും നയിച്ചത്.
Comments