ന്യൂഡൽഹി: ഏറ്റവും കൂടുതൽ ജനസമ്പത്തുള്ള സംസ്ഥാനമായ ഉത്തർപ്രദേശിൽ 70,000 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി ശതകോടീശ്വരൻ ഗൗതം അദാനി. സംസ്ഥാനത്ത് 30,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ നിക്ഷേപം സഹായിക്കുമെന്നാണ് വിലയിരുത്തൽ. വെള്ളിയാഴ്ച ലക്നൗവിൽ നടന്ന ‘യുപി ഇൻവെസ്റ്റേഴ്സ് ഉച്ചകോടി’യിൽ പങ്കെടുക്കവേയാണ് അദാനിയുടെ പ്രഖ്യാപനം.
യുപിയിലെ റോഡ്, ഗതാഗത അടിസ്ഥാനസൗകര്യ വികസനങ്ങൾ നടപ്പിലാക്കുന്നതിനായി 24,000 കോടി രൂപയാണ് അദാനി ഗ്രൂപ്പ് നിക്ഷേപിക്കുന്നത്. പ്രതിരോധ മേഖലയിലും മൾട്ടിമോഡൽ ലോജിസ്റ്റിക്സിലുമായി 35,000 കോടി രൂപയും നിക്ഷേപിക്കും.
ബ്ലൂംബേർഗ്സ് പുറത്തുവിടുന്ന കണക്കുകൾ പ്രകാരം 98.7 ബില്യൺ ഡോളർ ആസ്തിയുള്ള ഇന്ത്യൻ വ്യവസായിയാണ് അദാനി. ലോകത്തിലെ തന്നെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ആദ്യ 10 പേരിലാണ് അദാനിയും ഉൾപ്പെടുന്നത്.
അതേസമയം റിലയൻസ് മേധാവി മുകേഷ് അംബാനി, ഗൗതം അദാനിയെ മറികടന്ന് ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവിയിൽ വീണ്ടുമെത്തി. അംബാനിയുടെ ആസ്തി 99.7 ബില്യൺ ആയതോടെയാണ് അദാനിയെ മറികടന്നത്. ഇപ്പോൾ ലോകസമ്പന്നരുടെ പട്ടികയിൽ എട്ടാം സ്ഥാനത്ത് അംബാനിയും ഒമ്പതാം സ്ഥാനത്ത് അദാനിയുമാണുള്ളത്.
Comments