ആലപ്പുഴ: റാലിയ്ക്കിടെ വിദ്വേഷ മുദ്രാവാക്യ കേസിൽ കൂടുതൽ പോപ്പുലർ ഫ്രണ്ടുകാർക്ക് പങ്ക് എന്ന് പോലീസ്. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അതേസമയം വിദ്വേഷ മുദ്രാവാക്യത്തിന്റെ ഉറവിടം ഇതുവരെ അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല.
ആലപ്പുഴയിലെ പോപ്പുലർഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ 28 പേരാണ് അറസ്റ്റിലായിരിക്കുന്നത്. എറണാകുളം ആലപ്പുഴ ജില്ലകളിൽ നിന്നായി ചിലർ കസ്റ്റഡിയിലുണ്ട്. അറസ്റ്റിലായവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. ഇവരെയും പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹിയ തങ്ങളെ അടക്കം പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ യഹിയ തങ്ങളിൽ നിന്നും ചില നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. എറണാകുളത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളാണ് കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ രാജ്യദ്രോഹപരമായ മുദ്രാവാക്യം തയ്യാറാക്കിയത് ആരാണെന്ന് ഇതുവരെ കണ്ടെത്തിയില്ല. പോപ്പുലർ ഫ്രണ്ടിനായി ലേഖനങ്ങളും മറ്റും തയ്യാറാക്കുന്നവരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പോപ്പുലർ ഫ്രണ്ട് മതഭീകരർ അഴിക്കുള്ളിൽ ആകും എന്നാണ് വിവരം.
Comments