ശ്രീനഗർ: ജമ്മു കശ്മീരിൽ നിരപരാധികളുടെ ജീവനെടുക്കുന്ന ഭീകരർക്ക് തക്ക തിരിച്ചടി നൽകി സുരക്ഷാ സേന. അനന്തനാഗിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
റിഷിപോരയിലാണ് ഏറ്റുമുട്ടൽ. ഭീകരരുമായുള്ള പോരാട്ടത്തിൽ രണ്ട് സേനാംഗങ്ങൾക്കും, ഒരു പ്രദേശവാസിയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ അടുത്തുളള ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. രണ്ട് ഭീകരർ കൂടി പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം. ഇവരെ പിടികൂടാനുള്ള ശ്രമമാണ് സുരക്ഷാ സേന നടത്തുന്നത്.
വൈകീട്ട് ഏഴ് മണിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സുരക്ഷാ സേന റിഷിപോരയിൽ എത്തിയത്.
Comments