വാഷിംഗ്ടൺ: ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളെ പരാമർശിക്കുന്ന പതിവു രീതി വിടാതെ അമേരിക്ക. മതപരമായ സ്വാതന്ത്ര്യത്തെക്കുറിച്ച് പ്രതിവർഷം യു.എസ്.പ്രതിരോധ വകുപ്പ് നടത്താറുള്ള 2021 റിപ്പോർട്ടിലാണ് പരാമർശം. ഇതിന് മുമ്പും ഇന്ത്യ അതൃപ്തി പ്രകടിപ്പിച്ച വിഷയങ്ങളിൽ പതിവു പല്ലവികളാണ് ആന്റണി ബ്ലിങ്കൻ ആവർത്തിക്കുന്നത്.
ഇന്ത്യയിലെ വിവിധ പ്രദേശത്തെ അക്രമങ്ങളേയും ഗോസംരക്ഷകരെന്ന പേരിൽ ചിലർ നടത്തിയ ആക്രമങ്ങളേയും പെരുപ്പിച്ച് കാണിക്കുന്ന റിപ്പോർട്ടിൽ ജമ്മുകശ്മീരിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം നടക്കുന്നുവെന്ന തെറ്റായ വിവരങ്ങളും ബ്ലിങ്കൻ വിശദീകരിച്ചിട്ടുണ്ട്. ഇന്ത്യ-പാകിസ്താൻ-ബംഗ്ലാദേശ് മേഖലയ്ക്കൊപ്പം ചൈന ടിബറ്റിൽ നടത്തുന്ന അധിനിവേശവും കടന്നുകയറ്റവും അമേരിക്ക വിട്ടുകളഞ്ഞിട്ടില്ല. എല്ലാതവണത്തേയും പോലെ ഉയിഗുർ വിഷയങ്ങളെ ചൈനയുടെ ഗുഢലക്ഷ്യമായി തന്നെ അമേരിക്ക ഉയർത്തിക്കാട്ടുന്നു.
‘ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. എന്നാൽ ആരാധനാ വിഷയങ്ങളിൽ ഇന്ത്യയിൽ പലയിടത്തും സമൂഹങ്ങൾ ഏറ്റുമുട്ടുന്നത് അസ്വസ്ഥതയുണ്ടാക്കുന്നു. പല സംഭവങ്ങളേയും പ്രാദേശിക ഭരണകൂടങ്ങൾ വേണ്ടത്ര ഗൗരവത്തിലെടുക്കുന്നില്ല. പലയിടത്തും അക്രമം ആവർത്തിക്കാൻ കാരണമിതാണെന്നും അമേരിക്ക വിലയിരുത്തുന്നു.’ ബ്ലിങ്കൻ പറഞ്ഞു.
ഹിന്ദു-സിഖ് വിഭാഗത്തിൽപ്പെട്ടവരെ തിരഞ്ഞുപിടിച്ചു വധിക്കുന്ന ഇസ്ലാമിക ഭീകരതയെ റിപ്പോർട്ട് വിമർശിക്കുന്നു. ഇന്ത്യയുടെ പല അതിർത്തികളും പ്രശ്ന സങ്കീർണ്ണമാണെന്നും സുരക്ഷിതമല്ലെന്നുമാണ് ചൂണ്ടിക്കാട്ടുന്നത്. കേന്ദ്രസർക്കാറിനെ കുറ്റപ്പെടുത്തുന്ന പലതും റിപ്പോർട്ടിലുണ്ട്. അമേരിക്കയുടെ വിലയിരുത്തലുകൾ ഇന്ത്യയുടെ ശക്തമായ എതിർപ്പ് പതിവുപോലെ ക്ഷണിച്ചുവരുത്തുമെന്നും അമേരിക്കയിലെ ഇന്ത്യൻ രാഷ്ട്രീയ വിശകലന വിദഗ്ധർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
Comments