ലക്‌നൗ : വാരാണസി സ്‌ഫോടനക്കേസിലെ മുഖ്യപ്രതി വാലിയുള്ള ഖാൻ കുറ്റക്കാരനെന്ന് കോടതി. ഭീകരനും സ്‌ഫോടനത്തിന്റെ സൂത്രധാരനുമായ വാലിയുള്ള ഖാൻ രണ്ട് കേസിൽ കുറ്റക്കാരനാണെന്ന് കോടതി നിരീക്ഷിച്ചു. ഇയാൾക്കുള്ള ശിക്ഷ നാളെ(ജൂൺ 6 ന്) വിധിക്കും.
2006, മാർച്ച് 7 ന് നടന്ന സ്‌ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരനെയാണ് 16 വർഷങ്ങൾക്ക് ശേഷം കോടതി ശിക്ഷിക്കുന്നത്. സങ്കട് മോചൻ ക്ഷേത്രത്തിലും കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലും നടന്ന സ്‌ഫോടനങ്ങളിൽ 20 പേരെങ്കിലും കൊല്ലപ്പെടുകയും 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
മാർച്ച് 7 ന് രാവിലെ 6.15 നാണ് ആദ്യ സ്‌ഫോടനം നടന്നത്. തുടർന്ന് 15 മിനിറ്റുകൾക്ക് ശേഷം റെയിൽവേ സ്‌റ്റേഷനിലും സ്‌ഫോടനം നടന്നു. അതേ ദിവസം, പോലീസ് സ്റ്റേഷന് സമീപത്തെ റെയിൽവേ ക്രോസ്സിംഗിന് സമീപം കുക്കർ ബോംബും കണ്ടെത്തിയിരുന്നു. മൂന്ന് കേസുകളിലുമായി 121 സാക്ഷികളെ കോടതിയിൽ ഹാജരാക്കി.
2006 ഏപ്രിലിൽ, സ്ഫോടനക്കേസ് അന്വേഷിച്ച പ്രത്യേക ടാസ്‌ക് ഫോഴ്‌സ്, വാലിയുള്ള ഖാന് ബംഗ്ലാദേശിലെ ഭീകരസംഘടനയായ ഹർകത്ത്-ഉൽ-ജിഹാദ് അൽ ഇസ്ലാമിയുമായി ബന്ധമുണ്ടെന്നും സ്ഫോടനത്തിന്റെ സൂത്രധാരൻ ഇയാളാണെന്നും കണ്ടെത്തുകയായിരുന്നു.
Comments