കണ്ണൂർ : വനാതിർത്തിയിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലം പരിസ്ഥിതി ലോല പ്രദേശമാക്കരുത് എന്നാണ് കേരളത്തിന്റെ നിലപാട് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ് മുൻഗണന. ഇതിനെതിരെ കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നും വേണ്ടി വന്നാൽ സൂപ്രീം കോടതിയിൽ നിയമപോരാട്ടം നടത്തുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ വൃക്ഷ സമൃദ്ധി പദ്ധതി പിണറായി കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീം കോടതിയുടെ വനവൽക്കരണത്തിന് അനുകൂലമായ തീരുമാനത്തെ സർക്കാരും അനുകൂലിക്കുന്നുണ്ട്. സർക്കാർ ഇതിനായി നേരത്തെ തന്നെ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. പരിസ്ഥിതി ദുരന്തങ്ങളെ പ്രതിരോധിക്കാനുൾപ്പടെ സംസ്ഥാന സർക്കാർ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്നാണ് പിണറായി വിജയൻ പറയുന്നത്.
സുപ്രീം കോടതി ഉത്തരവിനെ നിയമപരമായി നേരിടുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. ആവശ്യമെങ്കിൽ രാഷ്ട്രീയ ഇടപെടലും നടത്തും. കണ്ണൂരിൽ ചേർന്ന യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
കേരളത്തിന്റെ പ്രത്യേക സാഹചര്യം അനുസരിച്ച് സുപ്രീം കോടതി ഉത്തരവ് പ്രകാരം ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കേണ്ടിവരും. ഇതിനെ രാഷ്ട്രീയപരമായല്ല നിയമപരമായിട്ടാണ് കൈകാര്യം ചെയ്യേണ്ടത്. മുഖ്യമന്ത്രിയെ കാണുമെന്നും ആശയവിനിമയം നടത്തുമെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.
Comments