വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷയിൽ വൻ വീഴ്ച.ബൈഡന്റെ അവധിക്കാല വസതിയുടെ വ്യോമാതിർത്തിയിൽ സ്വകാര്യവിമാനം പ്രവേശിച്ചു. സുരക്ഷാ വീഴ്ച തിരിച്ചറിഞ്ഞ ഉടൻ പ്രസിഡന്റിനെയും പ്രഥമവനിതയെയും സുരക്ഷാ ഉദ്യോഗസ്ഥർ ‘സേഫ് ഹൗസിലേക്ക്’ മാറ്റി. വൈറ്റ് ഹൗസും രഹസ്യാന്വേഷണ വിഭാഗവുമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഡെലവെയറിലെ ബൈഡന്റെ അവധിക്കാല വസതിയ്ക്ക് മുകളിലൂടെയാണ് സ്വകാര്യ വിമാനം പറന്നത്.അമേരിക്കൻ സമയം 12:25 ന് വിമാനം സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിമാനം അബദ്ധത്തിലാണ് നിരോധിത മേഖലയിൽ പ്രവേശിച്ചതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
പ്രസിഡന്റിനോ കുടുംബത്തിനോ ഭീഷണിയില്ലെന്നും അബദ്ധത്തിൽ സംഭവിച്ചതാണ് സുരക്ഷാ വീഴ്ചയെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു. സംഭവത്തെ തുടർന്ന് കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും വൈറ്റ്ഹൗസ് കൂട്ടിച്ചേർത്തു. പൈലന്റിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.
യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനാണ് പ്രസിഡന്റിന്റെ വ്യോമ സുരക്ഷയുടെ ചുമതല. പ്രസിഡന്റ് സന്ദർശിക്കുന്നയിടത്തിന്റെ നിശ്ചിത അളവ് ദൂരത്തിൽ വ്യോമഗതാഗതത്തിന് നിയന്ത്രണമുണ്ടാവാറുണ്ട്. പറന്നുയരുന്നതിന് മുമ്പ് പൈലറ്റുമാർ അവരുടെ റൂട്ടിലെ ഫ്ലൈറ്റ് നിയന്ത്രണങ്ങൾ പരിശോധിക്കണമെന്ന് അമേരിക്കയിലെ നിയമങ്ങൾ വ്യക്തമാക്കുന്നു. ഇത് ലംഘിച്ച് നിരോധിതമേഖലയിലെത്തുന്നവർക്ക് വലിയപിഴയും തടവ് ശിക്ഷയും നൽകാറുണ്ട്.
Comments