ന്യൂഡൽഹി : അതിർത്തിയിൽ സുക്ഷാ സേനയ്ക്ക് നേരെ ആക്രമണം നടത്തി കള്ളക്കടത്ത് സംഘം. സംഘത്തിലെ ഒരാളെ സുരക്ഷാ സേന വധിച്ചു. പശ്ചിമ ബംഗാളിലെ മുർഷിദാബാദിലുള്ള ഇന്തോ-ബംഗ്ലാദേശ് അതിർത്തിയിലാണ് സംഭവം. മുർഷിദാബാദ് സ്വദേശിയായ റോഹിൽ മണ്ഡലാണ് മരിച്ചത്.
അനധികൃതമായി ഫെൻസഡിൽ കടത്തുന്നതിനിടെ ഒരു സംഘം കള്ളക്കടത്തുകാർ ഒരു ജവാനെ ആക്രമിക്കുകയായിരുന്നു. ഇതിനെതിരെ സൈന്യം പ്രത്യാക്രമണം നടത്തിയതായും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഒരു കള്ളക്കടത്തുകാരൻ കൊല്ലപ്പെട്ടതായും സൈനിക വൃത്തങ്ങൾ അറിയിച്ചു.
141 ബറ്റാലിയനിലെ ബോർഡർ ഔട്ട് പോസ്റ്റ് സാഗർപാറയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. ബിഎസ്എഫിന്റെ രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്ന് കള്ളക്കടത്ത് നടത്തുന്നതിന്റെ വിവരങ്ങൾ ലഭിച്ചിരുന്നു. തുടർന്ന് സുരക്ഷാ സേന പ്രദേശം നിരീക്ഷിച്ചുവരികയായിരുന്നു.
പുലർച്ചെ 3 മണിയോടെ, പ്രദേശത്ത് 10-15 കള്ളക്കടത്തുകാർ നീങ്ങുന്നത് ശ്രദ്ധയിൽപെട്ടു. എന്നാൽ കള്ളക്കടത്തുകാര്‍ കല്ലുകളും ആയുധങ്ങളും ഉപയോഗിച്ച് ജവാന്മാരെ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. ഇതിനെതിരെ സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തിനിടെയാണ് ഒരാൾ മരിച്ചത്. നിരവധി പേർ ഓടിപ്പോയതായാണ് വിവരം. കള്ളക്കടത്തുകാരിൽ നിന്ന് 532 കുപ്പി ഫെൻസഡൈൽ ജവാന്മാർ പിടിച്ചെടുത്തു.
Comments