മെഡിറ്റേറിയൻ സമുദ്രത്തെ വട്ടമിട്ട് പറന്ന് ഇസ്രായേൽ വ്യോമസേനയുടെ യുദ്ധ വിമാനങ്ങൾ. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇസ്രായേലിന്റെ ഭാഗത്ത് നിന്നുള്ള നീക്കം. വ്യോമസേനയുടെ നിരവധി വിമാനങ്ങളാണ് ആകാശത്ത് അഭ്യാസം നടത്തിയത്. വ്യോമാഭ്യാസത്തിന് ശേഷമുള്ള ഇസ്രായേൽ പ്രതിരോധ സേനയുടെ പ്രസ്താവന അനുസരിച്ച് ദീർഘദൂര യാത്രാഭ്യാസം, ആകാശത്ത് വെച്ചുതന്നെയുള്ള ഇന്ധനം നിറയ്ക്കൽ, വിദൂരത്തുള്ള ശത്രുക്കളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമണം എന്നിങ്ങനെയുള്ള പരിശീലനമാണ് ഇസ്രായേൽ നടത്തിയത്.
ഏകദേശം 10,000 കിലോമീറ്റർ വരെ ദൈർഘ്യമേറിയ അഭ്യാസത്തിൽ നൂറിലധികം വിമാനങ്ങളും നാവിക സേനയുടെ അന്തർവാഹിനികളുമാണ് പങ്കെടുത്തത്. യൂറേഷ്യൻ ദ്വീപ് രാജ്യമായ സൈപ്രസിനെ വലം വെയ്ക്കുകയും എയർസ്ട്രൈക്ക് നടത്തുന്നത് പരിശീലിക്കുകയും ചെയ്തു. പരിശിലനത്തിനിടയിൽ വിമാനങ്ങൾക്ക് തകർച്ചയുണ്ടാകുകയാണെങ്കിൽ പൈലറ്റുമാരെ സുരക്ഷിതമാക്കുന്നതിന് എലൈറ്റ് ഹെലികോപ്റ്റർ സെർച്ച് ആൻഡ് റെസ്ക്യൂ യൂണിറ്റ് 669 ഉം സൈന്യം സജ്ജമാക്കിയിരുന്നു.
ഈ ആഭ്യാസ പ്രകടനങ്ങളിലൂടെ തെളിയുന്നത് ഇസ്രായേലിന്റെ യുദ്ധ കരുത്താണ്. ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കെതിരെയടക്കം ഏത് ആക്രമണങ്ങൾക്കും ഇസ്രായേൽ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. ഏത് ലോക ശക്തിയേയും നേരിടാൻ മാത്രം കരുത്തിലേക്ക് ആ രാജ്യം വളർന്നിരിക്കുന്നു. എന്തുതരം ആക്രമണ പ്രത്യാക്രമണങ്ങൾക്കും ഇസ്രായേൽ സുസജ്ജവും പ്രാപ്തരുമാണ്. ഇസ്രായേലിന്റെ വടക്കൻ അതിർത്തികളിൽ പരിശീലനം നടത്തുന്ന ലെബനനിലെ ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ല ഭീകര സംഘടന ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകൾക്കുള്ള മുന്നറിയിപ്പ് കൂടിയായി വേണം ഇസ്രായേൽ ഡിഫൻസ് ഫോഴ്സസിന്റെ(IDF) എല്ലാ സേനാ വിഭാഗങ്ങളും ഒത്തുചേർന്നുള്ള പരിശീലനത്തെ വിലയിരുത്താൻ.
2015 ലെ ആണവ കരാറിലേക്ക് ഇറാൻ മടങ്ങിയെത്തുന്നതും തങ്ങളുടെ രാജ്യത്തിന് നേരെ ഭീഷണി ഉയർത്താൻ ശ്രമിക്കുന്നതിനേയും ഇസ്രായേൽ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ ആണവ കേന്ദ്രങ്ങൾക്കെതിരെ ശക്തമായ താക്കീതും ഇസ്രായേൽ നൽകി. ഇറാനെതിരായ പുതിയ ആക്രമണ പദ്ധതികൾ തയ്യാറാക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകിയതായി കഴിഞ്ഞ വർഷം തുടക്കത്തിൽ ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് അവീവ് കൊഹാവി പ്രഖ്യാപിച്ചിരുന്നു. ടെഹ്റാന്റെ ആണവ പദ്ധതിക്കെതിരെ നടപടിയെടുക്കാനും ശക്തമായി അവയെ പ്രതിരോധിക്കാനും ആവശ്യമായ നടപടി കൈയ്ക്കൊണ്ട് മുന്നോട്ട് നീങ്ങുകയാണ് ഇസ്രായേൽ. ഇറാനെതിരെയുള്ള ആക്രമണ പദ്ധതികൾ ഊർജ്ജിതമാക്കുകയാണ് ഇസ്രായേൽ.
പ്രത്യേക യുദ്ധോപകരണങ്ങളും തന്ത്രങ്ങളും മെനയുന്നതോടൊപ്പം ഇറാന്റെ എല്ലാതരം നീക്കങ്ങളേയും നിർജ്ജീവമാക്കുന്നതിനുള്ള വഴികൾ ഇസ്രായേൽ തയ്യാറാക്കി കഴിഞ്ഞു. ഇറാനും സഖ്യകക്ഷികളും ചേർന്ന് അതിർത്തി പ്രദേശങ്ങളിലുടനീളം കോപ്പുകൂട്ടുന്ന പദ്ധതികളെ തകർത്തെറിയാൻ വ്യോമസേന തയ്യാറെടുക്കുകയാണ്. ഹിസ്ബുല്ല ഭീകര സംഘടനയ്ക്കെതിരെ പോരാടാൻ ഐഡിഎഫ് വിവിധ ക്യാമ്പുകളിൽ ശക്തമായ പരീശിലനങ്ങളാണ് നടത്തുന്നത്. രാജ്യത്തെ പൗരന്മാരെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്ന ഏതൊരാൾക്കും കടുത്ത പ്രഹരമേൽപ്പിക്കാനും ഇസ്രായേൽ ഇന്ന് സജ്ജമാണ്. ലെബനൻ പോലെയുള്ള പർവതപ്രദേശങ്ങളിലും, മറ്റ് നഗര-ഗ്രാമ പ്രദേശങ്ങൾ ഉൾപ്പെടെ വിവിധയിടങ്ങളിൽ ഐഡിഎഫ് തങ്ങളുടെ പരിശീലനം ശക്തമാക്കുന്നു. ഇറാന്റെയും മതതീവ്രവാദ സംഘടനകളുടെയും പത്തിയൊടിക്കാൻ സൈനികർക്ക് കരുത്ത് പകരുകയാണ് ഇസ്രായേൽ. ഒപ്പം തങ്ങളുടെ പൗരന്മാരുടെ ആത്മവിശ്വാസം ഊട്ടിയുറപ്പിക്കുകയും.
Comments