എറണാകുളം: വിജയ് ബാബുവിനെതിരായ ബലാത്സംഗക്കേസിൽ നടൻ സൈജു കുറുപ്പിന്റെ മൊഴിയെടുത്തു. ദുബായിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിജയ് ബാബുവിന് ക്രെഡിറ്റ് കാർഡ് എത്തിച്ചതുമായി ബന്ധപ്പെട്ടാണ് മൊഴിയെടുത്തത്. കേസിൽ വിജയ് ബാബുവിനെ നാളെയും ചോദ്യം ചെയ്യും.
യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി വിജയ് ബാബുവിനെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചോദ്യം ചെയ്തതിന്റെ തുടർച്ചയായാണ് നടൻ സൈജു കുറുപ്പിന്റെ മൊഴിയെടുത്തത്. കൊച്ചിയിലെ ഒരു കേന്ദ്രത്തിൽ വച്ചാണ് സൈജുവിനെ ചോദ്യം ചെയ്തത്. വിജയ് ബാബുവിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് നടൻ സൈജു കുറുപ്പ്.
ദുബായിയിൽ ഒളിവിൽ കഴിയുമ്പോൾ കൈവശമുണ്ടായിരുന്ന പണം തീർന്ന വിജയ് ബാബു വിട്ടിലും, സുഹൃത്തുക്കളിൽ ചിലരോടും പണമെത്തിക്കാൻ ആവശ്യപ്പെട്ടിരുന്നു. പ്രതിയുടെ ക്രെഡിറ്റ് കാർഡ് ദുബായിയിൽ എത്തിച്ചു നൽകിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരക്കിയാണ് സൈജു കുറുപ്പിന്റെ മൊഴിയെടുത്തത്. കേസിൽ 30 സാക്ഷികളുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.
ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ദുബായിൽ നിന്നും വിജയ് ബാബു കൊച്ചിയിലെത്തിയത്. തുടർന്ന് എറണാകുളം സൗത്ത് സ്റ്റേഷനിൽ വിളിച്ചു വരുത്തി 9 മണിക്കുർ ചോദ്യം ചെയ്തിരുന്നു .വ്യാഴാഴ്ചയും ചോദ്യം ചെയ്യൽ തുടർന്നു. ആരോപണങ്ങൾ നിഷേധിച്ച വിജയ് ബാബു ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് നടിയുമായി ഉണ്ടായിരുന്നതെന്ന് മൊഴി നൽകിയിരുന്നു. ചൊവ്വാഴ്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നതുവരെ അറസ്റ്റിനുള്ള വിലക്ക് തുടരും.
Comments