ശ്രീനഗർ: ജമ്മു കശ്മീരിൽ ക്ഷേത്രത്തിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ക്ഷേത്രവും വിഗ്രഹങ്ങളും അടിച്ചുതകർത്തു. വിശ്വാസികളുടെയും ക്ഷേത്രം അധികൃതരുടെയും പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണ ശ്രമമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം.
ദോഡയിലെ കൈലാസ താഴ്വരയിലെ ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. കനത്ത മഞ്ഞ് വീഴ്ച്ചയായതിനാൽ ആറ് മാസത്തേക്ക് ക്ഷേത്രം അടച്ചിട്ടിരിക്കുകയാണ്. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്. വൈകീട്ട് അതുവഴി പോയ പ്രദേശവാസികളിൽ ചിലർ ആണ് ക്ഷേത്രം ആക്രമിക്കപ്പെട്ടതായി കണ്ടത്. ഉടനെ വിവരം ക്ഷേത്രം അധികൃതരെയും പോലീസിനെയും അറിയിക്കുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് പോലീസിന് ക്ഷേത്രത്തിലേക്ക് എത്താൻ കഴിഞ്ഞത്.
ക്ഷേത്രത്തെക്കുറിച്ച് വ്യക്തമായി അറിയുന്നവരാണ് ആക്രമണം നടത്തിയിരിക്കുന്നതെന്നാണ് പോലീസ് നിഗമനം. ഭണ്ഡാരം തകർത്ത് പണം മോഷ്ടിച്ചിട്ടുണ്ട്. ഇതാണ് മോഷണ ശ്രമമായിരിക്കാമെന്ന അനുമാനത്തിൽ പോലീസിനെ എത്തിക്കുന്നത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്.
Comments