തൃശൂർ: കേരളത്തിൽ ക്രൈസ്തവരുടേയും ഹിന്ദുക്കളുടെയും എണ്ണം ആപത്കരമായ രീതിയിൽ കുറയുകയാണെന്ന് സീറോ മലബാർ സഭ. തൃശൂര്‍ അതിരൂപതയുടെ കുടുംബ കൂട്ടായ്മ സുവര്‍ണ ജൂബിലി വാര്‍ഷികത്തിലാണ് സഭ കണക്കവതരിപ്പിച്ചത്. കുടുംബ കൂട്ടായ്മയിൽ അവതരിപ്പിച്ച കൈപുസ്കത്തിലാണ് സഭ തങ്ങളുടെ ആശങ്കൾ പങ്കുവെയ്ക്കുന്നത്. 26 പേജുള്ള കൈപുസ്തകത്തിൽ സഭ നേരിടുന്ന പ്രശ്നങ്ങളും അതിനെ മറികടക്കാൻ ശ്രമിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാണിക്കുന്നു.
രണ്ടുപതിറ്റാണ്ടിനിടയ്ക്ക് സഭാ വിശ്വാസികളില്‍ അരലക്ഷത്തിന്റെ കുറവുണ്ടായെന്ന് കഴിഞ്ഞ ദിവസങ്ങളിൽ അതിരൂപതാ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിൽ പ്രസ്തവാന ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആശങ്കകൾ പങ്കുവെച്ചും ജനസംഖ്യാ കണക്ക് പുറത്ത് വിട്ടും സഭ മുന്നോട്ട് വന്നിരിക്കുന്നത്. രാജ്യത്ത് ഹിന്ദുക്കളുടെയും ക്രൈസ്തവരുടെയും ജനന നിരക്ക് കുറയുകയാണെന്നും മുസ്ലീം ജനന നിരക്ക് ഉയരുകയാണെന്നും സഭ പറയുന്നു.
തേൻമാവിൻ കൊമ്പത്ത് എന്ന സിനിമയിൽ നടൻ പപ്പുവിന്റെ കഥാപാത്രം പറയുന്ന ‘താനാരാണെന്ന് തനിക്ക് അറിയാൻ മേലെങ്കിൽ താൻ എന്നോട് ചോദിക്ക്’ എന്ന സംഭാഷണം കുറിച്ചു കൊണ്ടാണ് പുസ്തകത്തിലെ കുറിപ്പ് ആരംഭിക്കുന്നത്. മാത്രമല്ല, പോപ്പുലർ ഫ്രണ്ട് ഭീകരർ നടത്തിയ റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
1911 മുതലുള്ള രാജ്യത്തെ ഹിന്ദുക്കളുടെയും ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും ജനസംഖ്യ കണക്കുകളാണ് സഭ പുസ്തകത്തിലൂടെ ചൂണ്ടിക്കാണിക്കുന്നത്. 1911 മുതലുള്ള ആദ്യ പത്തുവർഷം ഹിന്ദുക്കൾ 8.77 ശതമാനവും ക്രൈസ്തവർ 23.5 ശതമാനവും മുസ്ലീങ്ങൾ 12.87 ശതമാനവും വളർന്നിരുന്നുവെന്നും എന്നാൽ പിന്നീടങ്ങോട്ട് ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും വളർച്ചയിൽ വൻ ഇടിവ് വരുന്നതായുമാണ് കണക്ക് ചൂണ്ടി കാണിക്കുന്നത്. 1971 ആയപ്പോൾ ഹിന്ദുക്കൾ 23.35, ക്രൈസ്തവർ 25.28, മുസ്ലീങ്ങൾ 37.49 എന്നിങ്ങനെയായി.
പിന്നീട് 2011 മുതലുള്ള പത്തുവർഷത്തിൽ ഹിന്ദുക്കളുടെ വളർച്ച 2.02 ശതമാനവും ക്രൈസ്തവരുടേത് 1.38 ശതമാനവുമാണെങ്കിൽ 12.84 ശതമാനമാണ് മുസ്ലീങ്ങളുടെ വളർച്ചയെന്ന് സഭ കണക്ക് നിരത്തി പറയുന്നു. 2001നെ അപേക്ഷിച്ച് 2011ൽ കേരളത്തിൽ ഹിന്ദുക്കൾ 1.43 ശതമാനവും ക്രൈസ്തവർ 0.64 ശതമാനവും കുറഞ്ഞപ്പോൾ മുസ്ലീങ്ങളുടെ ജനസംഖ്യ നിരക്ക് 1.86 ശതമാനം കൂടുകയാണ് ഉണ്ടായതെന്നും സഭ പുസ്തകത്തിൽ വിശദീകരിക്കുന്നു.
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, ഏറനാട്, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, തിരൂര്‍ എന്നിവിടങ്ങളിലാണ് മുസ്ലീം ജനസംഖ്യയിൽ ഏറ്റവും കൂടുതല്‍ വളർച്ചയെന്നും സഭ വിലയിരുത്തുന്നു. രാജ്യത്ത് ഹിന്ദുക്കളുടെയും ക്രൈസ്തവരുടെയും ജനനനിരക്ക് 15ൽ താഴെയും മരണനിരക്ക് എട്ടിൽ കൂടുതലുമാണ്. മുസ്ലീങ്ങളുടെ ജനനനിരക്ക് 24 ഉം മരണനിരക്ക് അഞ്ചും ആണെന്ന് സഭ ആശങ്ക പങ്കുവെയ്ക്കുന്നു.
Comments