ഹൈദരാബാദ്: ഹൈദരാബാദിൽ വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. ഈയാഴ്ച ഹൈദരാബാദിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ പോക്സോ കേസാണിത്. മെയ് 31-നായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ മൊഴി പ്രകാരം പ്രതിയായ മുഹമ്മദ് സൂഫിയാനെ (21) പോലീസ് അറസ്റ്റ് ചെയ്തു.
ചാർമിനാറിന് അടുത്തുള്ള കടയിലെ ജീവനക്കാരിയാണ് പെൺകുട്ടി. മെയ് 31-ന് പ്രതി തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയുമായിരുന്നു. ശേഷം വീട്ടിലെത്തിയ പെൺകുട്ടി വയറുവേദനയാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് പീഡന വിവരം പുറത്തുവന്നത്.
ഇന്നലെയാണ് മാതാപിതാക്കളെ കാണാൻ പോയ പെൺകുട്ടിയെ കാബ് ഡ്രൈവറും സുഹൃത്തും ചേർന്ന് പീഡിപ്പിച്ച വിവരം പുറത്തുവന്നത്. തുടർന്ന് പ്രതികൾ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 11-കാരിയാണ് പീഡനത്തിന് ഇരയായത്. ഏതാനും ദിവസം മുമ്പായിരുന്നു പബ്ബിൽ വന്ന 17-കാരിയെ വിദ്യാർത്ഥികളുടെ സംഘം പീഡിപ്പിച്ച സംഭവമുണ്ടായത്. വീട്ടിൽ കൊണ്ടുവിടാമെന്ന് വാഗ്ദാനം നൽകി കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
Comments