തിരുവനന്തപുരം: ബിജെപി നേതാവ് നൂപുർ ശർമ പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയെന്ന വിവാദത്തിൽ ഇന്ത്യ മാപ്പ് പറയേണ്ടിതില്ല എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യ എല്ലാവരെയും ഒരുപോലെ ഉൾക്കൊള്ളുന്ന രാജ്യമാണ്. മാത്രമല്ല, പ്രധാനമന്ത്രിയും ആർഎസ്എസ് തലവനും ഇക്കാര്യം പല തവണ വ്യക്തമാക്കിയിട്ടുള്ളതുമാണെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
കശ്മീർ വിഷയത്തിലടക്കം പല രാജ്യങ്ങളും പലതും പറയുന്നുവെന്നും അതൊന്നും തന്നെ നമ്മുടെ രാജ്യത്തെ ബാധിക്കില്ല എന്നും പാകിസ്താനെ പേരെടുത്ത് പറയാതെ അദ്ദേഹം വ്യക്തമാക്കി. വിവാദ പരാമർശം നടത്തിയതിന് പിന്നാലെ പാർട്ടി വക്താവ് നൂപുർ ശർമയെ ബിജെപിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഇന്ത്യൻ സർക്കാർ ക്ഷമാപണം നടത്തണമെന്ന് ഖത്തർ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഇന്ത്യയെ വിമർശിച്ച ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്’ ശക്തമായ മറുപടിയാണ് കേന്ദ്ര സർക്കാർ നൽകിയത്. ചിലരുടെ പ്രത്യേക പ്രേരണ കാരണമാണ് ഒഐസി ഇന്ത്യക്കെതിരെ പ്രസ്താവന നടത്തിയിരിക്കുന്നതെന്നും ഒഐസി സെക്രട്ടറിയേറ്റിന്റേത് ഇടുങ്ങിയ മനസ്ഥിതിയാണെന്നും വിദേശകാര്യമന്ത്രാലയം മറുപടി നൽകി. വ്യക്തികൾ നടത്തുന്ന പ്രസ്താവന കേന്ദ്രസർക്കാരിന്റെ നിലപാടല്ല. ഇന്ത്യ എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്നു. ഒഐസിയുടെ വർഗീയമായ സമീപനം അവസാനിപ്പിക്കണമെന്നുണമാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.
Comments