തിരുവനന്തപുരം: അഞ്ചുതെങ്ങിൽ പഴകിയ മത്സ്യം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ 9600 ഓളം കിലോ പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്. സ്വകാര്യ വ്യക്തിയുടെ മത്സ്യലേല ചന്തയിൽ നിന്നാണ് അഴുകിയ നിലയിലുള്ള മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചത്.
അഞ്ചുതെങ്ങിൽ ലോറി ഉടമകൾ ചേർന്ന് നടത്തുന്ന എംജെ ലാൻഡ് മാർക്കറ്റിൽ നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം സൂക്ഷിച്ച് വെച്ചിരുന്നത്. സംസ്ഥാനത്തിന് പുറത്തു നിന്ന് എത്തിച്ചതാണ് ഇത്രയധികം മത്സ്യം. 25 ടാങ്കറുകളിലായിട്ടായിരുന്നു മത്സ്യംസൂക്ഷിച്ചിരുന്നത്. ചൂര,നത്തോലി,ചാള, എന്നിങ്ങനെ വിവിധ തരം മത്സ്യങ്ങളാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്.
പിടിച്ചെടുത്ത മത്സ്യം പ്രദേശത്ത് ജെസിബി ഉപയാേഗിച്ച് വലിയ കുഴിയെടുത്ത് അതിനകത്ത് മൂടി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈൽ ലാബിൽ നടത്തിയ പരിശോധനയിൽ മത്സ്യത്തിൽ വലിയ രീതിയിൽ അമോണിയയുടെ സാന്നിധ്യവും കണ്ടെത്തി.വിശദമായ പരിശോധനകൾക്കായി ഇവിടെ നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
ഇവിടെ പഴകിയ മത്സ്യം വിൽപ്പന നടത്തുന്നുവെന്ന് വ്യാപകമായി പരാതി ഉയർന്നിരുന്നു. ഇതേതുടർന്നാണ് മിന്നൽ പരിശോധന നടത്തിയത്.
Comments