ലക്നൗ : വാരാണസി സ്ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരൻ വാലിയുള്ള ഖാന് വധശിക്ഷ വിധിച്ച് കോടതി. ഗാസിയാബാദിലെ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. രണ്ട് കേസുകളിലാണ് ശിക്ഷ വിധിച്ചത്. രണ്ടാമത്തെ കേസിൽ ജീവപര്യന്തം തടവാണ് ശിക്ഷ. സ്ഫോടന പരമ്പര കേസിൽ ഇയാൾ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ നിരീക്ഷിച്ചിരുന്നു. തുടർന്നാണ് വിധി പറയാൻ ഇന്നത്തേയ്ക്ക് മാറ്റിയത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ വാലിയുള്ള ഖാന് ജില്ലാ സെഷൻസ് ജഡ്ജി ജിതേന്ദ്ര കുമാർ സിൻഹ ശിക്ഷ വിധിച്ചതായി ജില്ലാ ഭരണകൂടത്തിന്റെ അഭിഭാഷകൻ രാജേഷ് ശർമ്മ പറഞ്ഞു. സുരക്ഷ കണക്കിലെടുത്ത് വിധി പ്രഖ്യാപന വേളയിൽ കോടതിയിൽ മാദ്ധ്യമങ്ങളെ അനുവദിച്ചിരുന്നില്ല. കനത്ത സുരക്ഷയാണ് കോടതിയിൽ ഒരുക്കിയിരുന്നത്. കോടതി പരിസരത്ത് ഡോഗ് സ്ക്വാഡ് ഇടയ്ക്കിടെ തിരച്ചിൽ നടത്തിയിരുന്നു.
2006, മാർച്ച് 7 ന് നടന്ന സ്ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരനെയാണ് 16 വർഷങ്ങൾക്ക് ശേഷം കോടതി ശിക്ഷിക്കുന്നത്. സങ്കട് മോചൻ ക്ഷേത്രത്തിലും കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലും നടന്ന സ്ഫോടനങ്ങളിൽ 20 പേരെങ്കിലും കൊല്ലപ്പെടുകയും 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
മാർച്ച് 7 ന് രാവിലെ 6.15 നാണ് ആദ്യ സ്ഫോടനം നടന്നത്. തുടർന്ന് 15 മിനിറ്റുകൾക്ക് ശേഷം റെയിൽവേ സ്റ്റേഷനിലും സ്ഫോടനം നടന്നു. അതേ ദിവസം, പോലീസ് സ്റ്റേഷന് സമീപത്തെ റെയിൽവേ ക്രോസ്സിംഗിന് സമീപം കുക്കർ ബോംബും കണ്ടെത്തിയിരുന്നു. മൂന്ന് കേസുകളിലുമായി 121 സാക്ഷികളെ കോടതിയിൽ ഹാജരാക്കി.
2006 ഏപ്രിലിൽ, സ്ഫോടനക്കേസ് അന്വേഷിച്ച പ്രത്യേക ടാസ്ക് ഫോഴ്സ്, വാലിയുള്ള ഖാന് ബംഗ്ലാദേശിലെ ഭീകരസംഘടനയായ ഹർകത്ത്-ഉൽ-ജിഹാദ് അൽ ഇസ്ലാമിയുമായി ബന്ധമുണ്ടെന്നും സ്ഫോടനത്തിന്റെ സൂത്രധാരൻ ഇയാളാണെന്നും കണ്ടെത്തുകയായിരുന്നു. മറ്റ് അഞ്ച് ഭീകരരും ഇതിൽ ഉൾപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു.
Comments