എറണാകുളം: നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടന്റെ ചോദ്യം ചെയ്യൽ പൂർത്തിയായ പശ്ചാത്തലത്തിലാണ് ഹർജി വീണ്ടും പരിഗണിക്കുന്നത്. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ നടനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് കോടതി ഹർജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്.
വിദേശത്തു നിന്നും കഴിഞ്ഞ ആഴ്ച നാട്ടിൽ എത്തിയ നടനെ മൂന്ന് ദിവസമാണ് തുടർച്ചയായി അന്വേഷണ സംഘം ചോദ്യം ചെയ്തത്. നടൻ പറഞ്ഞകാര്യങ്ങൾ അന്വേഷണ സംഘം ഇന്ന് കോടതിയെ അറിയിക്കും. ഇത് കൂടി പരിഗണിച്ചുകൊണ്ടാകും വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ അന്തിമ തീരുമാനം ഉണ്ടാകുക. നടിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത് ഉഭയസമ്മത പ്രകാരമാണെന്നും, സിനിമയിൽ അവസരം ലഭിക്കാത്തതിന്റെ ദേഷ്യത്തിലാണ് നടി പരാതി നൽകിയതെന്നുമാണ് വിജയ് ബാബു അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി.
നേരത്തെ മുൻകൂർ ജാമ്യ ഹർജി പരിഗണിച്ച കോടതി അന്തിമ ഉത്തരവ് ഉണ്ടാകുന്നതുവരെ നടനെ അറസ്റ്റ് ചെയ്യരുതെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് ശേഷമാണ് നടൻ ചോദ്യം ചെയ്യലിന് ഹാജരായത്. ചോദ്യം ചെയ്യലിന് ശേഷം ജാമ്യ ഹർജി പരിഗണിക്കാമെന്ന് അറിയിച്ച കോടതി നടന് കർശന നിർദ്ദേശവും നൽകിയിരുന്നു.
Comments