ചെന്നൈ: തമിഴ്നാട്ടിലെ ഈറോഡിൽ ബലാത്സംഗ പരാതിയുമായി 16-കാരി. കഴിഞ്ഞ അഞ്ച് വർഷമായി അമ്മയും രണ്ടാനച്ഛനും ചേർന്ന് ചൂഷണം ചെയ്യുകയായിരുന്നുവെന്നും പെൺകുട്ടി പറയുന്നു. വിവിധ പ്രത്യുൽപാദന കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി പെൺകുട്ടിയെ നിർബന്ധിപ്പിച്ച് അണ്ഡങ്ങൾ വിറ്റുവെന്നും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എട്ട് തവണ തന്നെ കൊണ്ടുപോയെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.
ജൂൺ ആറിനാണ് സ്വന്തം വീട്ടുകാർക്കെതിരെ ആരോപണവുമായി 16-കാരി എത്തിയത്. ആരോഗ്യവകുപ്പിൽ നിന്നും ആറംഗ സംഘമെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ പരാമർശിക്കുന്ന വിവിധ പ്രത്യുൽപാദന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കുറ്റം തെളിയിക്കുന്നതിനാവശ്യമായ തെളിവുകൾ ലഭിച്ചുകഴിഞ്ഞാൽ പ്രത്യുൽപാദന കേന്ദ്രങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്നും ഇതിനായി കൂട്ടുനിന്ന ഡോക്ടർമാരെയും കേസിൽ പ്രതി ചേർക്കുമെന്നും പോലീസ് അറിയിച്ചു.
തന്റെ ആധാർകാർഡിൽ വേണ്ട മാറ്റം വരുത്തിയിട്ടുണ്ട്. ഇതിനായി മാലതി എന്ന സ്ത്രീക്ക് 5,000 രൂപ കൈക്കൂലി നൽകിയെന്നും ഋതുമതിയായത് മുതൽ രക്ഷകർത്താക്കൾ തന്നെ ചൂഷണം ചെയ്യുകയാണെന്നും പെൺകുട്ടി വെളിപ്പെടുത്തി. രണ്ടാനച്ഛനായ സൈദ് അലി (40) തന്നെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. സ്വന്തം അമ്മ എസ് ഇന്ദ്രാണിക്കും (33) കുറ്റകൃത്യത്തിൽ പങ്കുണ്ട്. അണ്ഡങ്ങൾ വിൽക്കുന്നതിലൂടെ ഓരോ തവണയും ഇന്ദ്രാണി 20,000 രൂപ ലാഭമുണ്ടാക്കിയെന്നും പെൺകുട്ടി പറഞ്ഞു.
ചൂഷണം സഹിക്കാനാകാതെ 16-കാരി വീട്ടിൽ നിന്ന് ഓടിപോകുകയും സേലത്ത് ഒരു സുഹൃത്തിന്റെ വീട്ടിൽ എത്തിപ്പെടുകയും ചെയ്തു. ഇതോടെയാണ് സംഭവം പുറത്തുവന്നത്. കേസിൽ ഇന്ദ്രാണിയെയും രണ്ടാനച്ഛൻ സൈദ് അലിയെയും ആധാർ തിരുത്താൻ കൂട്ടുനിന്ന മാലതിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments