ലക്നൗ: വാരാണസിയിലെ സത്രവും ധർമ്മശാലയും നവീകരിക്കാൻ തീരുമാനമെടുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ്. കെട്ടിടങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ ഒരുമാസത്തിനകം ആരംഭിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ.കെ.അനന്തഗോപൻ അറിയിച്ചു. കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമുള്ള സത്രവും ധർമ്മശാലയും അടിയന്തിരമായി നവീകരിക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.
സത്രവും ധർമ്മശാലയും നേരത്തെ തിരുവിതാംകൂർ രാജകുടുംബത്തിന്റെ വകയായിരുന്നു. പിന്നീട് ഇത് ദേവസ്വം ബോർഡിന് കൈമാറി സത്രത്തിന്റെയും ധർമ്മശാലയുടെയും നിലവിലെ സ്ഥിതി പരിശോധിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ.കെ.അനന്തഗോപന്റെ നേതൃത്വത്തിലുള്ള സംഘം വാരണാസിയിൽ സന്ദർശനം നടത്തിയിരുന്നു. നിലവിൽ സത്രവും ധർമ്മശാലയും ശോചനീയാവസ്ഥയിലാണ്. കോടികൾ വിലമതിക്കുന്ന ഈ സ്വത്ത് അന്യാധീനപ്പെട്ടുപോകാതിരിക്കാനാണ് അടിയന്തര
നടപടിയുമായി ദേവസ്വം ബോർഡ് രംഗത്ത് എത്തിയത്.
കഴിഞ്ഞ ദിവസം വാരാണസിയിൽ എത്തിയ സംഘം കാശിയിലെ മലയാളികളുടെ സമിതിയും വിളിച്ചുചേർത്തു. ഈ ആദ്യ യോഗത്തിലാണ് നവീകരണം സംബന്ധിച്ച് തീരുമാനമെടുത്തത്. കെട്ടിടങ്ങളുടെ നവീകരണപ്രവർത്തനങ്ങൾ ഒരു മാസത്തിനകം ആരംഭിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് കെ.അനന്തഗോപൻ അറിയിച്ചു.
ബോർഡ് അംഗം പി.എം.തങ്കപ്പൻ,ദേവസ്വം കമ്മീഷണർ ബി.എസ്.പ്രകാശ്,ദേവസ്വം ചീഫ് എഞ്ചിനീയർ അജിത്ത്കുമാർ,കോർഡിനേറ്റർ റെജികുമാർ എന്നിവരും പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു. ആകെ നാലായിരത്തിലേറെ ചതുരശ്രഅടിയിലാണ് ഇരുനിലകളിലായുള്ള സത്രവും ധർമ്മശാലയും. കൂടാതെ സത്രത്തിനകത്ത് ഒരു ക്ഷേത്രവും ഉണ്ട്. വാരണാസിയിലെ മലയാളികളുടെ ഏഴംഗകമ്മിറ്റിയും യോഗത്തിൽ രൂപീകരിച്ചിട്ടുണ്ട്. പുതുക്കിയ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ ഒരുമാസത്തിനുള്ളിൽ നവീകരണം നടത്താനുള്ള നടപടി ബോർഡ് തലത്തിൽ കൈക്കൊള്ളുമെന്നും അനന്തഗോപൻ വ്യക്തമാക്കി.
Comments