ആലപ്പുഴ: റാലിയിൽ കൊലവിളി മുദ്രാവാക്യം മുഴക്കിയതുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ പോപ്പുലർഫ്രണ്ടുകാർ കസ്റ്റഡിയിലായതായി സൂചന. രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. കേസ് അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം കഴിഞ്ഞ ദിവസം മലപ്പുറത്ത് എത്തിയിരുന്നു. ഇവിടെ നിന്നാണ് ഇരുവരെയും പിടികൂടിയത്. ചോദ്യം ചെയ്ത ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
മുദ്രാവാക്യം ഏറ്റു വിളിച്ച ഒരാളും റാലിയുടെ പ്രധാന സംഘാടകരിൽ ഒരാളുമാണ് കസ്റ്റഡിൽ ഉള്ള തെന്നാണ് വിവരം. ഇതുവരെ കേസിൽ 31 പേരെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. റിമാൻഡിൽ കഴിയുന്ന ചിലരേയും പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.
അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം അന്വേഷണം മന്ദഗതിയിലാണെന്ന ആക്ഷേപങ്ങളും ഉയരുന്നുണ്ട്. എന്നാൽ അന്വേഷണം കാര്യമായി പുരോഗമിക്കുന്നതായാണ് പോലീസ് വൃത്തങ്ങൾ അറിയിക്കുന്നത്. പലരെയും ചോദ്യം ചെയ്തു വരികയാണ്. ദേശീയ ശ്രദ്ധ ആകർഷിച്ച കേസ് എന്ന നിലയിൽ തികഞ്ഞ ജാഗ്രതയോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. സംശയം ഉള്ളവരെ കസ്റ്റഡിൽ വിശദമായി ചോദ്യം ചെയ്യുന്നുണ്ടെന്നും ആലപ്പുഴ ജില്ല പോലീസ് വ്യക്തമാക്കുന്നു. വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് വിവരം.
Comments