ലക്നൗ : കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ സ്ഥലം കയ്യേറി നിർമ്മിച്ച ജ്ഞാൻവാപി മസ്ജിദിൽ സർവ്വേ നടത്താൻ ഉത്തരവിട്ട ജഡ്ജിക്ക് വധഭീഷണി. വാരാണസി കോടതിയിലെ ജഡ്ജി രവി കുമാർ ദിവാകറിനാണ് ഭീഷണി കത്ത് ലഭിച്ചത്. സംഭവത്തിൽ ജഡ്ജി പരാതി നൽകിയതിന് പിന്നാലെ അദ്ദേഹത്തിന് സുരക്ഷ വർദ്ധിപ്പിച്ചു.
ജ്ഞാൻവാപി മസ്ജിദിൽ സർവ്വേ നടത്തുന്നത് സാധാരണ കാര്യമാണെന്ന് നിങ്ങൾ പ്രസ്താവിച്ചുവെന്നാണ് കൈകൊണ്ട് എഴുതിയ ഭീഷണിക്കത്തിൽ ഉള്ളത്. എന്നാൽ നിങ്ങൾ ഒരു വിഗ്രഹാരാധകനാണ്, നിങ്ങൾ മസ്ജിദിനെ പള്ളിയാക്കും. ഒരു മുസ്ലീമിന് ഒരിക്കലും ഒരു കാഫിറായ ഹിന്ദു ജഡ്ജിയിൽ നിന്നും നീതി പ്രതീക്ഷിക്കാനാവില്ലെന്നും കത്തിൽ പറയുന്നു. ഇസ്ലാമിക് ആഗാസ് മൂവ്മെന്റിന്റെ ഭാഗമായി കാഷിഫ് അഹമ്മദ് സിദ്ദിഖി എഴുതിയതെന്ന് കരുതപ്പെടുന്ന കത്താണ് തനിക്ക് ലഭിച്ചതെന്ന് ജഡ്ജി പറഞ്ഞു.
അഡീഷണൽ ചീഫ് സെക്രട്ടറി, പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി), വാരണാസി പോലീസ് കമ്മീഷണർ എന്നിവർക്കാണ് പരാതി നൽകിയിരിക്കുന്നത്. ജഡ്ജിക്ക് നേരെ ആക്രമണമുണ്ടാകാൻ സാധ്യതയുള്ളതിനാൽ അദ്ദേഹത്തിന്റെ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ഒൻപത് പോലീസുകാരെയാണ് കാവലിനായി നിയമിച്ചിരിക്കുന്നത്. ഡെപ്യൂട്ടി കമ്മീഷണർ വരുണയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്.
ഏപ്രിൽ 26 നാണ് ജ്ഞാനവാപി മസ്ജിദിൽ വീഡിയോ സർവ്വേ നടത്താൻ ജഡ്ജി ഉത്തരവിട്ടത്. തുടർന്ന് വിശദമായ സർവ്വേയ്ക്ക് ശേഷം മെയ് 19ന് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കി. മസ്ജിദിനകത്ത് ശിവലിംഗവും മറ്റ് ഹൈന്ദവ സ്തൂപങ്ങളും കണ്ടെത്തിയതായി വീഡിയോ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
Comments