കൊച്ചി: സമുദ്രമെന്ന മഹാത്ഭുതത്തെ അറിയാനും സംരക്ഷിക്കാനും മനുഷ്യന് അവസാന മുന്നറിയിപ്പുമായി വീണ്ടും ലോക സമുദ്ര ദിനം ഇന്ന് ആചരിക്കുന്നു. അടുത്ത നൂറ്റാണ്ടിൽ 7 മീറ്ററോളം കടൽ ഉയരുമെന്ന കണക്കുകൂട്ടലുകളുമായി സമുദ്രഗവേഷകർ നീങ്ങുമ്പോൾ സമുദ്രതീരത്ത് ഒരു മീറ്ററിൽ 50 കിലോഗ്രാം വരെ പ്ലാസ്റ്റിക് നിറയുന്ന കാലം വിദൂരമല്ലെന്ന മുന്നറിയിപ്പാണ് എല്ലാ പരിസ്ഥിതി ശാസ്ത്രജ്ഞരും നൽകുന്നത്. 1992ൽ ബ്രസീലിലെ റിയോ ഭൗമ ഉച്ചകോടിയിലാണ് സമുദ്രദിനാചരണം ആരംഭിച്ചത്.
സമുദ്രം വലിയൊരു ജൈവകലവറയാണെന്ന് അറിഞ്ഞിട്ടും മനുഷ്യന്റെ നിരന്തര ചൂഷണവും മാലിന്യം തള്ളലും ജലയാനങ്ങളുടെ അഴുക്കും ഇന്ധനവും വീണുള്ള പ്രശ്നങ്ങളും ആയുധപരീക്ഷണങ്ങളുമെല്ലാം ഏറ്റുവാങ്ങാൻ വിധിക്കപ്പെടുകയാണ് സമുദ്രം.
രാജ്യങ്ങൾ അവരവരുടെ തീരമേഖലയും ആഴക്കടൽ മേഖലയും സംരക്ഷിക്കാത്തിടത്തോളം അടുത്ത 50 വർഷത്തിനുള്ളിൽ ലോകം നേരിടുക വൻ ദുരന്തമായിരിക്കുമെന്ന മുന്നറിയിപ്പാണ് സമുദ്രഗവേഷകർ നൽകുന്നത്. മൊത്തം ഭൂവിഭാഗത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും സമുദ്രമാണ്. ആഗോള ഭക്ഷ്യ മേഖലയെ കാത്തിരിക്കുന്നത് ഗുരുതരമായ അസന്തുലിതാവസ്ഥയാണ്. ഇതിനൊപ്പമാണ് ആഗോളതാപനത്താൽ മഞ്ഞുമലകൾ ഉരുകി സമുദ്രം കരയിലേക്ക് കയറി തുടങ്ങിയിരിക്കുന്നത്. ഇതോടെ കരയുടെ ആവാസ വ്യവസ്ഥയും കൃഷിയും ഇല്ലാതാകുമെന്നതാണ് വരുന്ന നൂറ്റാണ്ട് കാത്തിരിക്കുന്ന ദുരന്തം.
നാം ശ്വസിക്കുന്ന പ്രാണവായുവിന്റെ ഭൂരിഭാഗവും നൽകുന്നത് സമുദ്രമാണ്. നമ്മുടെ കുടിവെള്ളത്തിന്റെ ശുദ്ധീകരണം പോലും നിർവ്വഹിക്കുന്നതിൽ സമുദ്രത്തിന് വലിയ പങ്കുണ്ട്. ഔഷധങ്ങളുടെ അത്ഭുത കലവറയാണ് സമുദ്രം ഇതെല്ലാം അറിഞ്ഞിട്ടും അന്നത്തെ ആവശ്യത്തിനായി സമുദ്രത്തെ ചൂഷണം ചെയ്യുന്ന ആർത്തി ആഗോളദുരന്തത്തിൽ ചെന്നെത്തുമെന്ന മുന്നറിയിപ്പാണ് ഈ സമുദ്രദിനം നമുക്ക് നൽകുന്നത്.
Comments