തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിർണായക നീക്കത്തിലേക്ക് കടക്കാൻ അന്വേഷണ ഏജൻസികൾ. സ്വപ്നയുടെ രഹസ്യവിരങ്ങളുടെ വിശദാംശങ്ങൾ എൻഫോഴ്സ്മെന്റ് തേടിയേക്കും. സ്വപ്ന വെളിപ്പെടുത്തിയ രഹസ്യവിവരങ്ങളുടെ മുഖ്യമന്ത്രിയിൽ നിന്നും നേരിട്ട് വിവരങ്ങൾ തേടേണ്ടി വന്നാൽ അതിനുളള നടപടികൾ സ്വീകരിക്കാനും അന്വേഷണ ഏജൻസികൾ നീക്കം തുടങ്ങിയതായാണ് വിവരം.
സ്വർണക്കടത്ത് കേസിലും മുഖ്യമന്ത്രിയുടെ പേര് ഉയർന്നു വന്നിരുന്നു. എന്നാൽ അടിസ്ഥാന രഹിതമായ ആരോപണം എന്ന വാദം ഉപയോഗിച്ച് ഇതിനെ തള്ളിക്കളയുകയായിരുന്നു പാർട്ടിയും സർക്കാരും. എന്നാൽ കറൻസി കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കെതിരായ സ്വപ്നയുടെ വെളിപ്പെടുത്തൽ സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ ശക്തമായ അന്വേഷണം ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. കോടതിയിൽ നിന്നും സ്വപ്നയുടെ മൊഴിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ഉടൻ തന്നെ തേടാനാണ് ഇഡിയുടെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയ്ക്കെതിരെ നേരിട്ട് അന്വേഷണം നടത്തും. ഇതിനായി നിയമോപദേശം തേടാനും ഇഡി തീരുമാനിച്ചിട്ടുണ്ട്. കോടതി കേസിൽ എന്ത് നിലപാട് സ്വീകരിക്കും എന്നതും മുഖ്യമന്ത്രിയ്ക്ക് നിർണായകമാണ്. കോടതി നേരിട്ട് അന്വേഷണം ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി കൂടുതൽ പ്രതിരോധത്തിലാകും. ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന സമ്മർദ്ദവും ഇതോടെ ശക്തമാകും.
അതേസമയം മുഖ്യമന്ത്രിയ്ക്കെതിരെ ഇന്നും വരും ദിവസങ്ങളിലും കൂടുതൽ പ്രതിഷേധങ്ങൾക്ക് സാദ്ധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയ്ക്ക് കർശന സുരക്ഷ ഏർപ്പെടുത്തി. മാദ്ധ്യമങ്ങൾക്ക് ഉൾപ്പെടെ മുഖ്യമന്ത്രിയുടെ അടുത്ത് ചെല്ലുന്നതിന് വിലക്കുണ്ട്.
Comments