ന്യൂഡൽഹി: ഒടുവിൽ ഗിന്നസ് ലക്ഷ്യം കൈവരിച്ച് ദേശീയ-ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. അഞ്ച് ദിവസം കൊണ്ട് 75 കിലോ മീറ്റർ ദേശീയപാതയുടെ നിർമാണം പൂർത്തീകരിച്ചുകൊണ്ടാണ് രാജ്യം ലോകറെക്കോർഡ് സ്വന്തമാക്കിയത്. മഹാരാഷ്ട്രയിലെ അമരാവതി-അകോല ഹൈവേ നിർമാണം 105 മണിക്കൂർ സമയമെടുത്ത് പൂർത്തിയാക്കുകയും ഗിന്നസ് ലക്ഷ്യം കൈവരിക്കുകയും ചെയ്തതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
ദേശീയ-ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ തലപ്പാവിൽ ഒരു പൊൻതൂവൽ കൂടി ചേർക്കപ്പെടുകയാണ്. അപൂർവ്വമായ ഈ നേട്ടം കൈവരിക്കാൻ രാപ്പകലില്ലാതെ അധ്വാനിച്ച തൊഴിലാളികൾക്ക് നന്ദി രേഖപ്പെടുത്തുന്നതായും കേന്ദ്ര റോഡ്-ഗതാഗത മന്ത്രി പറഞ്ഞു.
ജൂൺ മൂന്നിന് രാവിലെ ആറ് മണിക്കായിരുന്നു സ്വകാര്യ നിർമാണ കമ്പനിയായ രാജ്പത് ഇൻഫ്രാകോൺ ഹൈവേയുടെ നിർമാണം ആരംഭിച്ചത്. 800 ജീവനക്കാരെയാണ് ഇതിനായി കമ്പനി നിയോഗിച്ചത്. ഇതിൽ 700 പേരും നിർമാണ തൊഴിലാളികളായിരുന്നു. അമരാവതിയിലെ ലോണി ഗ്രാമത്തിൽ നിന്നും അകോലയിലെ മാന ഗ്രാമത്തിലാണ് പാത അവസാനിക്കുന്നത്.
നേരത്തെ ഖത്തറിലെ ദോഹയിലാണ് അതിവേഗം നിർമാണം പൂർത്തിയാക്കിയെന്ന റെക്കോർഡ് കൈവരിച്ച പാതയുള്ളത്. 242 മണിക്കൂർ സമയത്തിനുള്ളിൽ 25 കി.മീ അൽ-ഖോർ എക്സ്പ്രസേ് വേയാണ് അവിടെ പണികഴിപ്പിച്ചത്. ഈ ഗിന്നസ് റെക്കോർഡാണ് അമരാവതി-അകോല പാതയുടെ നിർമാണം പൂർത്തിയായതോടെ രാജ്യം മറികടന്നത്.
വർഷങ്ങളായി നിർമാണ കമ്പനികൾ ഏറ്റെടുക്കാൻ മടിച്ച പാതയായിരുന്നു ഇത്. രണ്ട് കരാറുകാൽ നിർമാണം ആരംഭിച്ച് പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് രാജ്പത് ഇൻഫ്രാകോൺ മുന്നോട്ടുവന്നത്. തുടർന്ന് ഗിന്നസ് റെക്കോർഡും കൈവരിക്കാനായി. നേരത്തെ സംഗ്ലി-സത്താര പാത 24 മണിക്കൂർ കൊണ്ട് നിർമ്മിച്ച് രാജ്പത് കമ്പനി ശ്രദ്ധേയമായിരുന്നു.
Comments