കോഴിക്കോട്: ഏത് നിമിഷവും ആക്രമിക്കപ്പെടാവുന്ന ഒരു കേരളത്തിലൂടെയാണ് ഓരോ സ്ത്രീയും കടന്നുപോകുന്നതെന്ന് വ്യക്തമാക്കുന്ന ഒരു ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്.
രാത്രി എട്ടരയോടെ ബസിറങ്ങി നടന്ന് വരുമ്പോൾ വീട്ടിലേക്ക് പോകുന്ന വഴിയിൽ വെച്ച് അജ്ഞാൻ കടന്ന് പിടിച്ച് ആക്രമിച്ചതും അവനെ പ്രതിരോധിച്ച് നിലത്തിട്ട് ചവിട്ടിയതുമെല്ലാമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കോഴിക്കോട് സ്വദേശിനി വെളിപ്പെടുത്തിയത്. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ അക്രമിയെ പിടികൂടി പോലീസിൽ ഏൽപ്പിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു. എന്നാൽ നിയമപരമായി നിരവധി ലൂപ് ഹോളുകൾ നിലനിൽക്കുന്ന നാട്ടിൽ ഏതറ്റം വരെയും ചെന്ന് അക്രമിക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങിച്ചുകൊടുക്കുമെന്ന ശക്തമായ തീരുമാനമാണ് ആലീസ് മഹാമുദ്രയെന്ന യുവതി വ്യക്തമാക്കുന്നത്.
ആക്രമിക്കപ്പെട്ട സാഹചര്യത്തിൽ സ്വയം പ്രതിരോധിക്കാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ കഥ മറിച്ചായേനേയെന്നും തന്റെ സ്ഥാനത്ത് വിറച്ചു പോകുന്ന ഒരു സ്ത്രീയോ കുട്ടിയോ ആയിരുന്നെങ്കിൽ സ്ഥിതി ഇതാകുമായിരുന്നില്ലെന്നും അവർ പറയുന്നു. അതിനാൽ ലോകത്തിലെ മൊത്തം സ്ത്രീകൾക്ക് വേണ്ടിയും ഇതുവരെയും റേപ്പ് ചെയ്യപ്പെട്ടവർക്ക് വേണ്ടിയും അക്രമിയെ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ലെന്ന് യുവതി വ്യക്തമാക്കി.
ഓരോ ബലാത്സംഗക്കേസുകളും ഇപ്പോഴും വിചാരണ കാത്ത് കിടക്കുമ്പോഴും നിയമപരമായ പഴുതുകളിലൂടെ പ്രതികൾ രക്ഷപ്പെട്ട് പോകുമ്പോഴും ആക്രമിക്കപ്പെടുന്നവരുടെ പോരാടാനുള്ള ആത്മവിശ്വാസമാണ് അവിടെ ഇല്ലാതാകുന്നത്. ഈ സാഹചര്യത്തിൽ ആലിസ് മഹാമുദ്രയെ പോലെയുള്ള സ്ത്രീകൾ സ്വയം പ്രതിരോധവും ആത്മവിശ്വാസവും കൈമുതലാക്കി മുന്നോട്ടുവരുന്നതിനെ പ്രശംസിക്കുകയാണ് സോഷ്യൽമീഡിയ. വീട്ടിൽ, ജോലിസ്ഥലത്ത്, നടക്കുന്ന വഴിയിൽ, സഞ്ചരിക്കുന്ന ബസിൽ, രാത്രി ഇടുങ്ങിയ റോഡിൽ എല്ലാം സ്ത്രീകളെയും കുട്ടികളെയും അപകടങ്ങൾ കാത്തിരിക്കുകയാണെന്ന് ആലീസിന്റെ ഫേസ്ബുക്ക് കുറിപ്പ് ഓർമ്മപ്പെടുത്തുന്നു..
ആലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം..
ഇവൻ റേപ്പിസ്റ്റ്
ഇന്നലെ രാത്രി 8.30 ന് കോഴിക്കോട് കുന്നമംഗലം ബസ് ഇറങ്ങി എന്റെ വീട്ടിലേയ്ക്ക് നടന്നു വരുന്ന വഴിയിൽ ഞാൻ അറിയാതെ ഇവൻ എന്നെ ഫോളോ ചെയ്തിരുന്നു. ജംഗ്ഷൻ വിട്ട് ഇടവഴിയിലേയ്ക്ക് തിരിഞ്ഞപ്പോ സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാത്ത ഇടത്തേയ്ക്ക് എത്തിയതും ഇവൻ എന്നെ ആക്രമിച്ചു, റേപ്പ് ചെയ്യാൻ ശ്രമിച്ചു. റോഡിലിട്ടു വലിച്ചിഴച്ചു. അവനെ ഞാൻ ചവിട്ടിത്തെറിപ്പിച്ചലറി. എന്റെ അലർച്ചയിൽ ആളുകൾ ഓടി വരാൻ സാധ്യതയുള്ളതിനാൽ അവൻ ഓടി. ഞാൻ അവന്റെ പുറകെ അലറിക്കൊണ്ടോടി. മെയിൻ റോഡിൽ അവന്റെ പുറകെ ഓടി. അലർച്ചകേട്ടു ആളുകൾ ഓടിക്കൂടി. രണ്ടു കൊച്ചു പയ്യന്മാർ ബൈക്ക് എടുത്ത് അവന്റെ പുറകെ പാഞ്ഞു. അവനെ പിടിച്ചുകൊണ്ടു വന്നു. അവനെ നല്ലവണ്ണം കൈകാര്യം ചെയ്തു കുന്നമംഗലം പൊലീസിന് കൈമാറി.
ഇനിയുള്ളതാണ് നമ്മുടെ നിയമപരമായ ലൂപ്പ് ഹോൾ. ഇതുവരെയും നടന്ന റേപ്പുകളുടെ വിധി ഇനി ബാക്കി നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. പക്ഷേ ഏതറ്റം വരെയും ഞാൻ പോകും. ഇവൻ ഈ സമൂഹത്തിൽ ഇനിയും പതിയിരിക്കാൻ പാടില്ല. ഇന്നലെ ഒരുപക്ഷേ എന്റെ അപകട സാഹചര്യങ്ങളിൽ വരുന്ന അസാമാന്യ പ്രതിരോധ ശക്തിയും നേരം അതിനെക്കാളും ഇരുട്ടിയിട്ടില്ല എന്നുള്ളതും ഭാഗ്യവും അനൂകൂല ഘടകമായി വന്നതിനാലാണ് ഞാൻ റേപ്പ് ചെയ്യപ്പെടാതിരുന്നതും കൊല്ലപ്പെടാതിരുന്നതും. ഇതേ സാഹചര്യത്തിൽ വിറച്ചു പോകുന്ന ഒരു സ്ത്രീയോ ഒരു കുട്ടിയോ ആയിരുന്നെങ്കിൽ സ്ഥിതി ഇതാകുമായിരുന്നില്ല. ആയതിനാൽ എന്റെ ഉടലിനെ, എന്റെ ആത്മാഭിമാനത്തെ ആക്രമിച്ച അവനെ എന്റെ വ്യക്തിപരമായ പേരിലും ലോകത്തിലെ മൊത്തം സ്ത്രീകൾക്ക് വേണ്ടിയും ഇതുവരെയും റേപ്പ് ചെയ്യപ്പെട്ട മൊത്തം സ്ത്രീകൾക്ക് വേണ്ടിയും വെറുതെ വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.
അവനു വേണ്ടി കരഞ്ഞു കാലുപിടിച്ച അവന്റെ അമ്മയോട് ഞാൻ പറഞ്ഞത്. നിങ്ങൾ അവനെ കൊന്നിട്ട് വരൂ. അപ്പോൾ മാത്രം ഞാൻ നിങ്ങളുടെ വാക്കുകൾക്ക് ചെവി തരാം. അല്ലെങ്കിൽ ഞാൻ അവനെ കൊന്നുകൊള്ളാം.
അവന്റെ പേരും അഡ്രസും ഞാൻ ഇന്ന് എടുക്കും. ലോകത്തിന്റെ മുന്നിൽ ഇവൻ റേപ്പിസ്റ്റ് എന്ന് ഞാൻ മുദ്രയടിക്കും. ഇനി ഒരിക്കലും എവിടെയും പതുങ്ങിയിരിക്കാൻ ഞാൻ അനുവദിക്കില്ല..
Comments