തിരുവനന്തപുരം : സംസ്ഥാന ക്രെെംബ്രാഞ്ച് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഫയൽ ചെയ്ത റിപ്പോർട്ട് കോടതി തള്ളി.കേരള സർവകലാശാലയിൽ ഇരുന്നൂറോളം അസിസ്റ്റന്റുമാരെ നിയമിച്ചതിന് ഉത്തരവാദികളായവരെ കണ്ടെത്താനാവില്ലെന്നും , ഉത്തരക്കടലാസുകൾ കാണാതായതിന് തെളിവുകൾ ലഭ്യമല്ലാത്തതുകൊണ്ട് കേസ് എഴുതി തള്ളണം എന്നതുമായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആവശ്യം.
സർക്കാരിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് എഴുതി തള്ളാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. എന്നാൽ പുനരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കാൻ ജഡ്ജി നിർദ്ദേശം നൽകി.തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി ജി .ഗോപകുമാറാണ് നിർദ്ദേശം നൽകിയത്.ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണം ഹൈക്കോടതിയുടെ ഉത്തരവിന് വിരുദ്ധമാണ്. ആദ്യ റിപ്പോർട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ ഉദാസീനമായാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
പുതിയ ഉത്തരവ് പ്രകാരം മൂന്ന് മാസത്തിനുള്ളിൽ ഹൈക്കോടതി നിർദ്ദേശിച്ചത് പ്രകാരമുള്ള റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിക്കണം .ക്രൈംബ്രാഞ്ച് മുമ്പ് വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത് പ്രതികളെ പ്രോസിക്യൂട്ട് ചൈയ്യണമെന്നാണ് .എന്നാൽ പ്രതികൾ ഹൈക്കോടതിയെ സമീപിച്ച് കുറ്റപത്രം റദ്ദാക്കി.
നിയമനം ലഭിച്ചവരെ കൂടി എതിർ കക്ഷികളാക്കണമെന്നും , റിപ്പോർട്ട് വിജിലൻസ് കോടതിയിൽ ഫയൽ ചെയ്യണം എന്നും കോടതി ഉത്തരവിട്ടിരുന്നു.പിന്നാലെ പുനരന്വേഷണം നടത്തി കുറ്റപത്രം നൽകുന്നതിന് പകരം കേസ് എഴുതിത്തള്ളാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു.പുനരന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയുള്ള അപ്പീൽ നിലനിൽക്കില്ലെന്ന നിയമോപദേശം ലഭിച്ചതിന് പിന്നാലെയായിരുന്നു ഇത്.
2008 ലാണ് കേസിനാസ്പദമായ സംഭവങ്ങൾ അരങ്ങേറിയത്.അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഉപലോകായുക്തയുടെ അന്വേഷണത്തിൽ കണ്ടെത്തിയത് അമ്പരപ്പിക്കുന്ന വിവരങ്ങൾ ആയിരുന്നു. പരീക്ഷ എഴുതാത്തവർ പോലും റാങ്ക് പട്ടികയിൽ ഇടം നേടിയെന്നും ഉത്തരക്കടലാസ് നശിരപ്പിച്ച ശേഷം ഉയർന്ന മാർക്ക് നൽകിയെന്നും ,വിസിയുടെ ലാപ്ടോപ്പ് മോഷണം പോയി തുടങ്ങിയവയായിരുന്നു കണ്ടെത്തൽ.
Comments