ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വയനാട് എം പി രാഹുൽ ഗാന്ധി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. ജൂൺ 13നാണ് രാഹുൽ ഗാന്ധി ഹാജരാകുന്നത്. രാഹുൽ ഗാന്ധിയെ ഇഡി നേരത്തേ വിളിപ്പിച്ചിരുന്നുവെങ്കിലും അദ്ദേഹം വിദേശത്തായിരുന്നതിനാൽ എത്താൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് ജൂൺ 13ന് ഹാജരാകാൻ രാഹുലിനോട് ആവശ്യപ്പെട്ടത്.
നാഷണൽ ഹെറാൾഡ് കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെയേയും കോൺഗ്രസ് ട്രഷറർ പവൻ ബൻസാലിനെയും ഇഡി നേരത്തേ ചോദ്യം ചെയ്തിരുന്നു. നാഷണൽ ഹെറാൾഡിന്റെ പ്രസാധകരായ അസോസ്സിയേറ്റഡ് ജേണൽസ് ലിമിറ്റഡ്, ഉടമസ്ഥരായ യംഗ് ഇന്ത്യ ലിമിറ്റഡ് എന്നിവയുടെ ഓഹരി ഇടപാടുകളും സാമ്പത്തിക ഇടപാടുകളും ഇഡി പരിശോധിച്ച് വരികയാണ്.
യംഗ് ഇന്ത്യ ലിമിറ്റഡുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഫണ്ടുകളിൽ തിരിമറി നടത്തിയത് ചൂണ്ടിക്കാട്ടി സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതി പ്രകാരാമാണ് നടപടികൾ പുരോഗമിക്കുന്നത്.
എന്നാൽ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് ഒരു വലിയ രാഷ്ട്രീയ സംഭവമാക്കി മാറ്റി മുതലെടുപ്പ് നടത്താൻ കോൺഗ്രസ് പദ്ധതിയിടുന്നതായാണ് വിവരം. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കഴമ്പില്ലാത്തതാണെന്നുമാണ് കോൺഗ്രസിന്റെ വാദം.
Comments