മലപ്പുറം : പോക്സോ പരാതിയിൽ അറസ്റ്റിലായ മുൻ സിപിഐഎം നേതാവും മുൻ സ്കൂൾ അധ്യാപകനുമായ കെവി ശശികുമാറിന് ജാമ്യം.മഞ്ചേരി പോക്സോ കോടതിയാണ് ജാമ്യം അനുവദിച്ചത്.രണ്ട് പോക്സോ കേസും നാല് പീഡന പരാതികളുമാണ് ഇയാൾക്കെതിരെ നിലനിന്നിരുന്നത്.ആറ് കേസുകളിലും ജാമ്യം ലഭിച്ചതോടെ ഇയാൾ ഉടൻ ജയിലിൽ നിന്ന് പുറത്തിറങ്ങും.
രണ്ട് പൂർവ വിദ്യാർത്ഥികളാണ് അധ്യാപകനായിരിക്കെ ഇയാൾക്കെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു. തുടർന്ന് അന്വേഷണം നടത്തിയ സംഘം കഴിഞ്ഞ മെയ് മാസത്തിൽ ഇയാളെ പിടികൂടുകയായിരുന്നു. വയനാട് ബത്തേരിക്ക് സമീപത്തെ ഹോം സ്റ്റേയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.ഇതോടെ നഗരസഭാംഗം കൂടിയായിരുന്ന ശശികുമാറിനെ സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പാർട്ടി പുറത്താക്കിയിരുന്നു.
മൂന്ന് തവണ നഗരസഭാ കൗൺസിലറും മുപ്പത് വർഷത്തോളം എയ്ഡഡ് സ്കൂളിൽ അധ്യാപകനും ആയിരുന്നു ശശികുമാർ.സ്കൂൾ പഠന കാലയളവിൽ മോശം ഉദ്ദേശത്തോടെ സ്പർശിച്ചുവെന്നായിരുന്നു പൂർവ വിദ്യാർത്ഥിനിയുടെ പരാതി. മുൻകാലത്ത് സ്കൂളിൽ പഠിച്ചവരും സമാനമായ പരാതിയിൽ മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചിരുന്നു.മാത്രമല്ല, ശശികുമാർ ആൺകുട്ടികളെയും ചൂഷണം ചെയ്തുവെന്നും ആരോപണം ഉയർന്നിരുന്നു.
2019 ൽ ഇയാൾക്കെതിരെ ഒരു വിദ്യാർത്ഥി പരാതി നൽകിയിരുന്നു. വിദ്യാർത്ഥിനികളിൽ പലർക്കും സമാനമായ അനുഭവം ഉണ്ടായിരുന്നു.എന്നാൽ പ്രതികരിക്കാൻ ആവാതെ പലപ്പോഴും അധ്യാപകന്റെ പ്രവർത്തികൾ വിദ്യാർത്ഥികൾ സഹിക്കുകയായിരുന്നുവെന്നാണ് പുറത്ത് വന്ന വിവരം.
Comments