തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം തുടങ്ങും. ട്രോളിങ് ബോട്ടുകൾക്ക് 52 ദിവസത്തേക്കാണ് മത്സ്യബന്ധനത്തിന് നിരോധനമുള്ളത്. ഇതോടെ 4,200-ലധികം വരുന്ന ട്രോളിങ് ബോട്ടുകൾ അർധരാത്രി മുതൽ കടലിൽ പോകില്ല. ജൂൺ 10 മുതൽ ജൂലൈ 31 വരെയാണ് ട്രോളിങ് നിരോധനം.
അയൽ സംസ്ഥാനത്തെ ബോട്ടുകൾ നിരോധനത്തിന് മുമ്പേ തീരം വിട്ടു പോകണമെന്നാണ് നിർദേശം. അതേസമയം പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്താം. മത്സ്യലഭ്യതയിലെ കുറവും വർധിച്ച മത്സ്യബന്ധന ചിലവും പ്രതിസന്ധി സൃഷ്ടിച്ചിരിക്കെ ട്രോളിങ് നിരോധനം കൂടി എത്തിയതോടെ മേഖല കൂടുതൽ പ്രതിസന്ധിയിലേക്ക് കടക്കുകയാണ്.
ഇന്ധന വിലവർദ്ധനവിൽ നട്ടം തിരിയുന്ന മത്സ്യമേഖലയെ സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കണമെന്നാണ് ബോട്ടുടമകളുടെ ആവശ്യം. യാനങ്ങളുടെ നവീകരണത്തിന് പലിശരഹിത വായ്പ അനുവദിക്കണമെന്നും മുൻ വർഷങ്ങളിലെതിനേക്കാൾ പരിഗണന വേണമെന്നുമാണ് മത്സ്യ തൊഴിലാളികളുടെയും ബോട്ടുടമകളുടെയും ആവശ്യം. സൗജന്യറേഷനും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്ന് സർക്കാരും വാഗ്ദാനം നൽകിയിട്ടുണ്ട്. ട്രോളിങ് നിരോധന കാലത്ത് സർക്കാർ സഹായമാണ് മത്സ്യ തൊഴിലാളികളുടെ ഏക പ്രതീക്ഷ.
Comments