എറണാകുളം: സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള സ്വപ്ന സുരേഷിന്റെ ഹർജി കോടതി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെയാണ് ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമീപിച്ചത്. വിദേശത്ത് നിന്നും മുഖ്യമന്ത്രി ലോഹവും കറൻസിയും കടത്തിയതായി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വപ്നയ്ക്കെതിരെ ഭീഷണി ഉയർന്നത്.
തിങ്കളാഴ്ചയാണ് സുരക്ഷ ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹർജി നൽകിയത്. തന്നെ വധിക്കാൻ സാദ്ധ്യതയുണ്ടെന്നും, അതിനാൽ സുരക്ഷ വേണമെന്നുമാണ് സ്വപ്ന സുരേഷിന്റെ ആവശ്യം.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണകേസിൽ സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ളവർക്കെതിരെ ഇഡി കുറ്റപത്രം സമർപ്പിക്കാനിരിക്കുകയാണ്. ഇതിനിടെയാണ് മുഖ്യമന്ത്രിയ്ക്കെതിരായ വെളിപ്പെടുത്തൽ. ഇതിന് പിന്നാലെ ഇന്നലെ സ്വപ്നയുടെ സുഹൃത്തും സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സരിത്തിനെ വിജിലൻസ് സംഘം ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്തിരുന്നു.
Comments