ശ്രീനഗർ: ജമ്മു കശ്മീരിൽ സാധാരണക്കാരെ ലക്ഷ്യമിട്ട ഭീകരാക്രമണ ശ്രമം തകർത്തെറിഞ്ഞ് സുരക്ഷാ സേന. രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തു. പാകിസ്താനിൽ നിന്നും പരിശീലനം ലഭിച്ച ലഷ്കർ ഇ ത്വയ്ബ, ദി റസിസ്റ്റന്റ് ഫ്രണ്ട് എന്നീ ഭീകര സംഘടനകളിൽ ചേർന്ന് പ്രവർത്തിക്കുന്നവരാണ് അറസ്റ്റിലായത്.
ഷോപിയാൻ സ്വദേശി ഫൈസാൻ അഹമ്മദ്, പുൽവാമ സ്വദേശി റാഷിദ് മിർ എന്നിവരാണ് അറസ്റ്റിലായതെന്നാണ് സുരക്ഷാസേന നൽകുന്ന വിവരം. ഇവരുടെ പക്കൽ നിന്നും വൻ ആയുധശേഖരവും പോലീസ് പിടികൂടി. തോക്കുകൾ മാഗസിനുകൾ, വെടിയുണ്ടകൾ എന്നിവയാണ് പിടികൂടിയത്.
ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ പൊതുസ്ഥലങ്ങളിൽ പരിശോധന ശക്തമാക്കിയിരുന്നു. സോപോരിലെ ഗുർസീറിൽ പരിശോധന നടത്തുന്നതിനിടെ ഇരുവരെയും സംശയാസ്പദമായ സാഹചര്യത്തിൽ സുരക്ഷാസേന കാണുകയായിരുന്നു. പോലീസുകാരെ കണ്ട് ഇരുവരും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
പിടികൂടിയതിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് ഭീകരരാണെന്ന് വ്യക്തമായത്. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഭീകരാക്രമണത്തിനായി ഉചിതമായ സ്ഥലം തിരഞ്ഞു നടക്കുന്നതിനിടെയാണ് ഇരുവരും സുരക്ഷാസേനയുടെ പിടിയിൽ ആയത്.
Comments