കോട്ടയം : സംസ്ഥാന വ്യാപകമായ പ്രതിഷേധം മറികടക്കാൻ സുരക്ഷ വർദ്ധിപ്പിച്ച് മുഖ്യമന്ത്രി. മുഖ്യമന്ത്രിക്ക് ഭീഷണിയുണ്ടെന്ന ന്യായമുയർത്തിയാണ് നീക്കം. കോട്ടയത്ത് രാവിലെ നടന്ന പരിപാടിക്ക് ഉൾപ്പെടെ കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രിയെ എത്തിച്ചത്.
അതീവ സുരക്ഷയുടെ ഭാഗമായി നാൽപ്പതംഗ സംഘമാണ് മുഖ്യമന്ത്രിയെ അനുഗമിക്കുന്നത്. ഒരു പൈലറ്റ് വാഹനത്തിൽ 5 പേർ ഉണ്ടാകും. രണ്ട് കമാൻഡോ വാഹനങ്ങളും സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. എട്ട് അംഗ ദ്രുത കർമ്മ പരിശോധന സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. ഇത് കൂടാതെ ജില്ലകളിൽ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ഒരു പൈലറ്റ് വാഹനവും എസ്കോർട്ടും കൂടുതലായെത്തും.
രാവിലെ കോട്ടയം നഗരം ഒന്നാകെ പൂട്ടിയ നിലയിലായിരുന്നു. പൊതുപരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി എത്തുന്നതിന് ഒന്നേകാൽ മണിക്കൂർ മുമ്പേ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നഗരത്തിലെ പ്രധാന റോഡുകളെല്ലാം മുന്നറിയിപ്പില്ലാതെ അടച്ചിട്ടത് പൊതുജനങ്ങളെയും ബുദ്ധിമുട്ടിലാക്കി.
ബസേലിയോസ് ജംഗ്ഷൻ , കലക്ടറേറ്റ് ജംഗ്ഷൻ, ചന്തക്ക വല, ഈരയിൽ കടവ് തുടങ്ങി കെ കെ റോഡിലെ എല്ലാ പ്രധാന കവലകളും അടച്ചു. ഇതിന് പുറമേ പരിപാടികൾക്കും പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
സ്വപ്ന സുരേഷിന്റെ നിർണായക വെളിപ്പെടുത്തലുകൾക്ക് പിന്നാലെ രണ്ട് ദിവസമായി സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. മുഖ്യമന്ത്രി രാജിവെച്ച് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ-യുവജന സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. തുടർന്ന് ഇന്നലെ ക്ലിഫ് ഹൗസിൽ ഉൾപ്പെടെ സുരക്ഷ വർദ്ധിപ്പിച്ചിരുന്നു.
അതേസമയം ഇന്ന് രാവിലെ സുരക്ഷാ ക്രമീകരണങ്ങൾ എല്ലാം മറികടന്ന് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചാണ് പ്രതിഷേധം നടത്തിയത്. തുടർന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
കോട്ടയം നഗരത്തിലെ സുരക്ഷ വർദ്ധിപ്പിച്ചത് പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കി. ഒരാളെ പോലും കടത്തിവിടാതെയാണ് നഗരത്തിന്റെ പല ഭാഗങ്ങളും അടച്ചിട്ടിരിക്കുന്നത്. വാഹനങ്ങൾ മുഴുവൻ തടഞ്ഞുനിർത്തിയാണ് കേരള പോലീസ് പിണറായി വിജയന് സുരക്ഷ ഒരുക്കുന്നത്.
Comments