തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് പുറത്തുവരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും അമേരിക്കയിൽ നിക്ഷേപം ഉണ്ടെന്നും അത് വെളുപ്പിക്കുന്നത് ബിലീവേഴ്‌സ് ചർച്ചാണ് എന്നുമുളള വാർത്ത ഇന്നലെ പുറത്തുവന്നിരുന്നു. സാഹചര്യ തെളിവുകൾ അത് സത്യമാണെന്നാണ് പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.
ബിലീവേഴ്‌സ് ചർച്ചിനെതിരെ കളളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കുന്നുണ്ട്. ബിലീവേഴ്‌സ് ചർച്ചിന് വേണ്ടി സർക്കാർ നേരത്തെയും നിയമവിരുദ്ധമായ പ്രവൃത്തി ചെയ്തിട്ടുണ്ട്. സർക്കാര് ഭൂമിയാണെന്ന് ഹൈക്കോടതി പറഞ്ഞ ശബരിമലയിലെ 500 ഏക്കർ സ്ഥലം, സർക്കാർ ഭൂമിയല്ലാതാക്കി മാറ്റുകയും സ്വകാര്യ ഭൂമിയാക്കി ചിത്രീകരിക്കുകയും ചെയ്തു. തുടർന്ന് അവരുടെ കൈയ്യിൽ നിന്ന് ഭൂമി ഏറ്റെടുത്ത് അവർക്ക് പണം കൊടുക്കാനും സർക്കാർ തീരുമാനിച്ചു. റെവന്യൂ പ്രൻസിപ്പൽ സെക്രട്ടറി ഇത് സംബന്ധിച്ച് എല്ലാ വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ടെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിക്ക് ബിലീവേഴ്‌സ് ചർച്ചുമായി ബന്ധമുണ്ട്. ഇടനിലക്കാരനായ ഷാജ് കിരൺ ബിലീവേഴ്‌സ് ചർച്ചിന്റെ ആളാണെന്ന് പറഞ്ഞാണ് രംഗത്തെത്തിയിരിക്കുന്നത്. കാര്യങ്ങൾ ആ വഴിക്കാണ് പോകുന്നത് എന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണോ, വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഒരു രാഷ്‌ട്രീയ പാർട്ടിയല്ല. അതിനർത്ഥം മുഖ്യമന്ത്രിയ്‌ക്കെതിരെ ഒരു അന്വേഷണം ഉണ്ടാവില്ല എന്നുമല്ല. എല്ലാ കുറ്റപത്രങ്ങളും ഭാഗികമാണ്. ഒരു കേസിലും കുറ്റപത്രം പൂർണമായിട്ടില്ല. മൂന്ന് അന്വേഷണ ഏജൻസികൾ ഇപ്പോഴും കേസ് അന്വേഷിക്കുന്നുണ്ട്. ബിരിയാണി പാത്രവുമായി ബന്ധപ്പെട്ട സംഭവത്തിലും അന്വേഷണം നടക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Comments