കൊച്ചി: ഇന്നലെ മാദ്ധ്യമപ്രവർത്തകരോട് സംസാരിച്ചുകൊണ്ടിരിക്കെ അപസ്മാരം ബാധിച്ചു കുഴഞ്ഞുവീണ സ്വപ്ന സുരേഷിനെ സമൂഹമാദ്ധ്യമങ്ങളിലൂടെ പരിഹസിച്ച് ഇടത് സൈബർ ഒളിപ്പോരാളികൾ. സ്വപ്നയുടെ അസുഖത്തെയാണ് ഇടത് അനുകൂല ഫേക്ക് പ്രൊഫൈലുകളിലൂടെ പരിഹസിക്കുന്നത്. സ്വപ്ന കരയുന്നതിന്റെയും കുഴഞ്ഞുവീഴുന്നതിന്റെയും വീഡിയോകൾ സഹിതമാണ് ഈ നീചമായ പ്രചാരണം.
ഇന്നലെ വൈകിട്ട് മുതൽ ഇടത് സൈബർ ഫേസ് ബുക്ക്, വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഇത്തരം പ്രചാരണങ്ങൾ സജീവമാണ്. മെഡിക്കൽ സയൻസിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുളള ഒരു അസുഖമാണ് സ്വപ്നയ്ക്ക് ഉണ്ടായതെന്ന് പോലും മറന്നാണ് അവരെ അപമാനിക്കാനുളള ആസൂത്രിത ശ്രമം.
‘പാവം ആരുടെയോ വാക്ക് കേട്ട് ഇറങ്ങിത്തിരിച്ചതാണ് ഒരു വലിയ യുദ്ധം ജയിക്കാൻ അവസാനം എല്ലാവരും കൈവിട്ടു’ എം സ്വരാജ് യുവതയുടെ അഭിമാനം എന്ന പേരിലുളള ഫാൻസ് ഗ്രൂപ്പിൽ പ്രചരിക്കുന്ന ഒരു പോസ്റ്റിലെ വാചകമാണിത്. ‘മാദ്ധ്യമങ്ങളുടെ കൈയ്യിലും തെറ്റുണ്ട്. ഒരു താക്കോൽകൂട്ടമില്ലാതെ പോയതിന്’ എന്നാണ് പോരാളി ഷാജി ഒഫീഷ്യൽ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ്.
വ്യാപകമായ രീതിയിൽ ഇടത് പ്രചാരണങ്ങൾ നടത്തുന്ന ഗ്രൂപ്പുകളിലാണ് ഇത്തരം പരാമർശങ്ങൾ പ്രത്യക്ഷപ്പെടുന്നത്. കുഴഞ്ഞു വീണത് ആകില്ല, എല്ലാം കുഴഞ്ഞു മറിഞ്ഞെന്ന് തിരിച്ചറിഞ്ഞപ്പോ വീണ് പോയതാകുമെന്നാണ് ഒരു പരാമർശം. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ഉൾപ്പെടെ പ്രൊഫൈൽ ചിത്രങ്ങളാക്കിയിട്ടുളള അക്കൗണ്ടുകളിൽ നിന്നാണ് ഇത്തരം പ്രചാരണം നടക്കുന്നത്.
ഇന്നലെ തന്റെ അഭിഭാഷകനെതിരെ കേസെടുത്ത വാർത്ത പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു സ്വപ്ന മാദ്ധ്യമങ്ങളെ കണ്ടത്. ഒരു തീവ്രവാദിയെപ്പോലെ തന്നെ വേട്ടയാടുകയാണെന്നും അഭിഭാഷകന്റെ സേവനം പോലും നിഷേധിക്കുകയാണെന്നും ഉൾപ്പെടെ പറഞ്ഞ് വികാരധീനയായിട്ടായിരുന്നു അവരുടെ പ്രതികരണം. മാദ്ധ്യമങ്ങളുടെ മുൻപിൽ അവർ കരയുകയും ചെയ്തിരുന്നു. ഇതിനൊടുവിലായിരുന്നു അപസ്മാരം ബാധിച്ച് കുഴഞ്ഞുവീണത്. ഇതും മാദ്ധ്യമങ്ങളിൽ ലൈവായി കാണിക്കുന്നുണ്ടായിരുന്നു. ഈ വീഡിയോ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തിട്ടാണ് പ്രചാരണം.
Comments