തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുതിർന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ. മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത സുരക്ഷ ഏർപ്പെടുത്തിയതിൽ പ്രതിപക്ഷ പാർട്ടികളുടെയും ജനങ്ങളുടെയും എതിർപ്പ് ഉയരുന്നതിനിടയിലാണ് നിലവിലെ സുരക്ഷയെ അനുകൂലിച്ച് എ.കെ ബാലന്റെ കുറിപ്പ്. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
പിണറായി വിജയൻ മുഖ്യമന്ത്രിയായത് കൊണ്ടാണ് പൊലീസ് സംരക്ഷണമെന്നും മുഖ്യമന്ത്രി അല്ലാത്ത പിണറായി വിജയനായിരുന്നുവെങ്കിൽ സംരക്ഷണം ജനങ്ങൾ ഏറ്റെടുക്കുമെന്നുമാണ് എ.കെ ബാലൻ പറഞ്ഞത്. പിണറായി വിജയൻ മുഖ്യമന്ത്രിയായതു കൊണ്ടാണ് പൊലീസ് സംരക്ഷണം. അല്ലാത്ത പിണറായി വിജയനാണെങ്കിൽ ഈ സംരക്ഷണം ആവശ്യമില്ല. അത് ജനങ്ങൾ ഏറ്റെടുത്തു കൊള്ളും. ഇപ്പോൾ ആ ചുമതല ജനങ്ങൾക്ക് കൊടുക്കാൻ കഴിയില്ല എന്ന് എ.കെ ബാലൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
ശക്തമായ പ്രതിസന്ധിയും വെല്ലുവിളിയും ഉണ്ടാകുമ്പോൾ അതിനെ അതിജീവിക്കുന്നതിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന നേതാവാണ് പിണറായി വിജയനെന്നും എ.കെ ബാലൻ പുകഴ്ത്തി. തെരുവിൽ ഏറ്റുമുട്ടലുണ്ടാക്കി ക്രമസമാധാനം തകർന്നെന്ന് വരുത്തുന്നതിനാണ് പ്രതിപക്ഷനേതാക്കൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിമോചന സമരകാലത്തും ഇതു തന്നെയായിരുന്നു പരിപാടി. ക്രമസമാധാനം തകർന്നെന്നു പറഞ്ഞാണ് കേന്ദ്രം അന്ന് പിരിച്ചുവിട്ടത്. ആ ദിശയിലേക്ക്, കേരളത്തെ ഒരു കലാപഭൂമിയാക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന പ്രക്ഷോഭം തിരിച്ചറിയാത്തവരല്ല എൽഡിഎഫുകാരെന്നും എ.കെ ബാലൻ തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചു. പ്രതിസന്ധികളിൽ നിന്ന് പോസിറ്റീവ് എനർജി ആർജിച്ച് പതിന്മടങ്ങ് ശക്തിയോടെ അദ്ദേഹം എതിരാളികളെ നേരിടുമെന്നും, അതാണ് പിണറായിയുടെ രാഷ്ട്രീയജീവിതം എന്നുകൂടി മനസിലാക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
Comments