ന്യൂഡൽഹി: എട്ടാമത് അന്താരാഷ്ട്ര യോഗ ദിനം വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കാനൊരുങ്ങി രാജ്യം. രാജ്യത്തുടനീളമുള്ള 75 പൈതൃക സ്ഥലങ്ങളിൽ 75 കേന്ദ്രമന്ത്രിമാർ യോഗദിനാഘോഷങ്ങൾക്ക് നേതൃത്വം വഹിക്കും.ആസാദി കാ അമൃത് മഹോത്സവ് വർഷത്തിൽ യോഗദിനം വരുന്നതിനാലാണ് 75 പൈതൃക സ്ഥലങ്ങളിൽ യോഗ അവതരിപ്പിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി മൈസൂർ കൊട്ടാരത്തിൽ നടത്തുന്ന യോഗാദിനാഘോഷത്തിൽ പങ്കെടുക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി മഹാരാഷ്ട്രയിലെ ജ്യോതിർലിംഗ ത്രയംബകേശ്വര ക്ഷേത്രത്തിൽ വെച്ച് നടത്തുന്ന പരിപാടികളിൽ പങ്കെടുക്കും. തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ പരിപാടിയ്ക്കാണ് കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നേതൃത്വം വഹിക്കുക.
അതേസമയം മൈസുരുവിൽ നടക്കുന്ന പ്രധാന പരിപാടിക്ക് പുറമെ, വിദേശത്തുള്ള ഇന്ത്യൻ മിഷനുകൾ സംഘടിപ്പിക്കുന്ന യോഗദിന പരിപാടികൾ റിലേ രൂപത്തിൽ ഡിജിറ്റലായി പ്രദർശിപ്പിക്കുന്ന ‘ഗാർഡിയൻ റിംഗ്’ യോഗ ദിനത്തിന്റെ മുഖ്യ ആകർഷണമാകും.ഉദയസൂര്യന്റെ നാടായ ജപ്പാനിൽ നിന്ന് പ്രാദേശിക സമയം രാവിലെ 6 മണിക്ക് സ്ട്രീമിംഗ് ആരംഭിക്കാനാണ് പരിപാടി.
മനുഷ്യത്വത്തിനായുള്ള യോഗ എന്നതാണ് ഈ വർഷത്തെ യോഗദിനത്തിന്റെ പ്രമേയം. മഹാമാരിയുടെ ആഘാതങ്ങൾ ലഘൂകരിക്കുന്നതിൽ യോഗ മനുഷ്യരാശിയെ എങ്ങനെയാണ് സഹായിച്ചതെന്ന് വ്യക്തമായി ചിത്രീകരിക്കുന്നതാണ് ഈ ആശയം.
Comments