കുവൈറ്റ് സിറ്റി: പ്രവാചക നിന്ദയാരോപിച്ച് ഇന്ത്യയ്ക്കെതിരെ പ്രതിഷേധിക്കുന്ന പ്രവാസികളെ നാടുകടത്തുമെന്ന് കുവൈറ്റ് ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പ്രതിഷേധ പ്രകടനങ്ങൾ നടത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്തു.
ഫാഹേൽ ഏരിയയിലായിരുന്നു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. വെള്ളിയാഴ്ച ജുമ പ്രാർഥനയ്ക്ക് ശേഷം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചവർക്കെതിരെയാണ് നടപടിയെടുക്കുക എന്നാണ് റിപ്പോർട്ട്. പരിപാടിയിൽ നിരവധി പ്രവാസികൾ പങ്കെടുത്തതായാണ് റിപ്പോർട്ട്.
കുവൈറ്റിലെ നിയമമനുസരിച്ച് പ്രവാസികൾക്ക് സമരങ്ങളോ പ്രകടനങ്ങളോ നടത്താൻ അനുമതിയില്ല. പ്രകടനത്തിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യുകയും അവരെ നാട് കടത്തുവാനുള്ള നപടിക്രമങ്ങൾ ആരംഭിക്കുകയും ചെയതിട്ടുണ്ട്. രാജ്യത്തിന്റെ നിയമം പരസ്യമായി ലംഘിച്ചവർക്കെതിരെ നടപടി എടുക്കാൻ ആഭ്യന്തര മന്ത്രാലയം നേരത്തെ ഉത്തരവിട്ടിരുന്നു.
നിയമലംഘനം എന്ന ഗുരുതരമായ കുറ്റം ആരോപിച്ചാണ് ധർണയിൽ പങ്കെടുത്ത പ്രവാസികൾക്കെതിരെ അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. ഇവരെ രാജ്യത്ത് നിന്നും പുറത്താക്കിക്കൊണ്ട് കുറ്റവാളികൾക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയാണ് അധികൃതരുടെ ലക്ഷ്യം. സ്വദേശികൾ സംഘടിപ്പിക്കുന്നത് ഉൾപ്പെടെയുള്ള സമരങ്ങളിലും പ്രതിഷേധ പരിപാടികളിലും പങ്കെടുക്കുന്ന പ്രവാസികളെ ഇതേ നടപടികളാണ് കാത്തിരിക്കുന്നതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ബിജെപി വക്താവായിരുന്ന നൂപുർ ശർമ്മ ചാനൽ ചർച്ചയ്ക്കിടെ പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ചാണ് അന്താരാഷ്ട്ര തലത്തിൽ കലാപം സംഘടിപ്പിക്കാൻ മതമൗലികവാദികൾ ശ്രമിക്കുന്നത്.
Comments