കൊച്ചി: വധശ്രമക്കേസിൽ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആർഷോ പി.എം അറസ്റ്റിലായതിന് പിന്നാലെ നേതാവിനെ മാലയിട്ട് ജയിലിലേയ്ക്ക് അയച്ച് പാർട്ടി സഖാക്കൾ. അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. പിന്നാലെ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിക്ക് പോലീസ് ഉദ്യോഗസ്ഥർ നോക്കി നിൽക്കെ മാലയിട്ടും മുദ്രാവാക്യം വിളിച്ചുമാണ് ജയിലേയ്ക്ക് അയച്ചത്. മുദ്രാവാക്യം വിളികളോടെ പ്രതിക്ക് രക്തഹാരാർപ്പണം നടത്തിയിട്ടും പോലീസ് നേതാക്കളെ തടയാതിരുന്നത് വിവാദമാകുന്നു.
ഇന്നലെയാണ് ആർഷോ അറസ്റ്റിലായത്. തുടർന്ന് ഇയാളെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്യുകയായുരന്നു. നാൽപതിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ആർഷോ. ഇയാളുടെ ജാമ്യം ഫെബ്രുവരിയിൽ ഹൈക്കോടതി റാദ്ദക്കിയിരുന്നു. ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്നാണ് ഹൈക്കോടതി പ്രതിയുടെ ജാമ്യം റദ്ദാക്കിയത്. എന്നാൽ ജാമ്യം റദ്ദാക്കിയതിന് ശേഷവും നാളുകളോളം ഇയാൾ പോലീസിന് മുന്നിലൂടെ വിഹരിച്ചതും പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാത്തതും വിവാദമായിരുന്നു.
പ്രതി ഒളിവിലാണെന്ന് കോടതിയെ ബോധ്യപ്പെടുത്തിയ പോലീസിന് മുന്നിൽ തന്നെ പലപ്പോഴായി ആർഷോ പ്രത്യക്ഷപ്പെട്ടിട്ടും ഉദ്യോഗസ്ഥർ ഇയാളെ അറസ്റ്റ് ചെയ്യാൻ തയ്യാറായിരുന്നില്ല. മലപ്പുറത്തു നടന്ന എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിൽ മുഴുവൻ സമയവും പങ്കെടുക്കുകയും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടും പോലീസിന് മാത്രം ആർഷോ കാണാമറയത്തായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാൻ മുതിരാത്തത് വിവാദമായതിന് പിന്നാലെയാണ് അറസ്റ്റിലായ പ്രതിക്ക് ജയിലിന് മുന്നിൽ വെച്ച് അഭിവാദ്യം അർപ്പിച്ചതും മാലയിട്ട് വരവേറ്റതും പോലീസ് കൈയ്യുംകെട്ടി കണ്ടുനിന്നത്. കുട്ടിസഖാക്കൾക്ക് മുന്നിൽ വരെയും നിയമപാലകർക്ക് നോക്കുകുത്തിയായി നിൽക്കേണ്ടിവരുന്ന നിസ്സഹായാവസ്ഥയാണ് ഇതിലൂടെ വെളിവാകുന്നത്.
Comments