ഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ മുന്നിൽ ഹാജരാകുന്ന സാഹചര്യത്തിൽ രാഹുൽ ഗാന്ധിയെ ന്യായീകരിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര. സത്യം വിജയിക്കുമെന്നും രാഹുൽ കുറ്റ വിമുക്തനാകുമെന്നുമാണ് വാദ്രയുടെ പ്രതികരണം.
അടിസ്ഥാനരഹിതമായ എല്ലാ ആരോപണങ്ങളിൽ നിന്നും രാഹുൽ നിസ്സംശയം കുറ്റവിമുക്തനാകും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് പ്രകാരം ഏകദേശം 15 തവണയോളം താൻ അവർക്ക് മുന്നിൽ ഹാജരായിട്ടുണ്ടെന്നും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുകയും തന്റെ കൈവശമുള്ള 23,000-ത്തിലധികം രേഖകൾ കൈമാറുകയും ചെയ്തിട്ടുണ്ടെന്നും റോബർട്ട് വാദ്ര ഫെയ്സ്ബുക്കിൽ കുറിച്ചു. സത്യം ജയിക്കുമെന്ന് വിശ്വസിക്കുന്നു എന്ന് പറഞ്ഞ വാദ്ര, രാജ്യത്തെ ജനങ്ങൾ തങ്ങൾക്കൊപ്പമാണെന്നും അവകാശപ്പെട്ടു.
ഈ രാജ്യത്തെ സർക്കാർ ജനങ്ങളെ ഇത്തരം പീഡനരീതികളാൽ അടിച്ചമർത്തുമ്പോൾ തങ്ങൾ കൂടുതൽ ശക്തരാകുകയാണെന്നും റോബർട്ട് വാദ്ര പറഞ്ഞു. സത്യത്തിന് വേണ്ടി ഓരോ ദിവസവും പോരാടാൻ തങ്ങൾ ഇവിടെയുണ്ടെന്നും റോബർട്ട് വാദ്ര ഫെയ്സ്ബുക്കിൽ കുറിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയ്ക്കും മകൻ രാഹുൽ ഗാന്ധിക്കും ഇഡി നോട്ടീസ് അയച്ചിരുന്നു. ഇതിൽ പ്രകാരമാണ് രാഹുൽ ഗാന്ധി ഇന്ന് ഡൽഹിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് മുന്നിൽ ഹാജരാകുന്നത്. അതേസമയം, കേന്ദ്രസർക്കാർ നെഹ്റു കുടുംബത്തെ വേട്ടയാടുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് പ്രതിഷേധം നടത്തുകയാണ്.
Comments