ന്യൂഡൽഹി: രാജസ്ഥാൻ മന്ത്രിയുടെ മകനെതിരെ ലൈംഗികപീഡന പരാതി നൽകിയ യുവതിക്കെതിരെ അതിക്രമം. രാജസ്ഥാൻ മന്ത്രി മഹേഷ് ജോഷിയുടെ മകനെതിരെ പീഡനആരോപണം ഉന്നയിച്ച 23കാരിയായ യുവതിക്ക് നേരെയായിരുന്നു അജ്ഞാതരുടെ ആക്രമണം. ശനിയാഴ്ച ഡൽഹിയിൽ വച്ചായിരുന്നു സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജയ്പൂരിൽ നിന്ന് ജോലിയുടെ ഭാഗമായിട്ടാണ് യുവതിയും അമ്മയും ഡൽഹിയിൽ എത്തുന്നത്. ഇരുവരും നടന്നു പോകുന്നതിനിടെ കാളിന്ദി കുഞ്ച് റോഡിൽ വച്ച് അജ്ഞാതരായ രണ്ട് പേർ യുവതിയുടെ ദേഹത്തേക്ക് മഷി ഒഴിച്ച ശേഷം കടന്നു കളയുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. യുവതിയെ എയിംസിൽ എത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കിയതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
മഹേഷ് ജോഷിയുടെ മകൻ രോഹിത് ജോഷിക്കെതിരെയാണ് യുവതി പരാതി നൽകിയത്. പരാതി ലഭിച്ചതിന് പിന്നാലെ രോഹിതിനെ കാണാനില്ലെന്നാണ് പോലീസ് പറയുന്നത്. വിവാഹ വാഗ്ദാനം നൽകിയതിന് ശേഷം ജനുവരി എട്ടിനും ഏപ്രിൽ 17നും ഇടയ്ക്ക് വിവിധ ഇടങ്ങളിൽ വച്ച് രോഹിത് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
Comments