കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ ഭീരുവാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ പേടി പൊതുജനങ്ങൾക്ക് മാത്രമല്ല, പോലീസിനും, ജില്ലാ ഭരണകൂടത്തിനും, ഉദ്യോഗസ്ഥർക്കുമടക്കം തലവേദനയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവന് സംരക്ഷിക്കാന്‍ അദ്ദേഹം യാത്ര ഒഴിവാക്കണമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
പണ്ട് രാഹുകാലം നോക്കി പുറത്തിറങ്ങിയവര്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ സമയം നോക്കിയാണ് പുറത്തിറങ്ങുന്നതെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു. കറുപ്പിനോട് മുഖ്യമന്ത്രിക്ക് ഇത്ര ഭയമാണോ എന്ന് ചോദിച്ച ചെന്നിത്തല, മുഖ്യമന്ത്രിയെ ഒരു ‘ഫോബിയ’ പിടികൂടിയിരിക്കുകയാണെന്നും ഫെയ്സ്ബുക്കിൽ കുറിച്ചു. ഈ ഭയം മാറാൻ അദ്ദേഹത്തെ ഹൊറര്‍ സിനിമ കാണിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
രമേഷ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് കുറിപ്പ്,
മുഖ്യമന്ത്രി ഒന്നാം നമ്പർ ഭീരു.
പൊതുജനങ്ങൾക്ക് മാത്രമല്ല, പോലീസിനും, ജില്ലാ ഭരണകൂടത്തിനും, ഉദ്യോഗസ്ഥർക്കും വലിയ തലവേദനയായി മാറിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ പേടി. മുഖ്യമന്ത്രി സഞ്ചരിക്കുന്ന സ്ഥലങ്ങളിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഉറക്കം കളഞ്ഞു രണ്ടും മൂന്നും ഷിഫ്റ്റ് ഡ്യൂട്ടിയാണ്. പ്രധാനമന്ത്രിക്കില്ലാത്ത സുരക്ഷാ ചട്ടങ്ങളാണ് സംസ്ഥാനത്തെ ഒന്നാം നമ്പർ ഭീരുവിനായി ഒരുക്കുന്നത്.
മുഖ്യമന്ത്രിയെ ഉപദേശകർ കുറേശ്ശെ ഹൊറർ സിനിമകൾ കാണിക്കണം. അല്പം ധൈര്യം വെക്കട്ടെ. പലതരത്തിലുള്ള ‘ഫോബിയ’കളുടെ പിടിയിലാണ് പിണറായി. പിണറായിയുടെ പേടിമാറാൻ ജനങ്ങൾ സർവ്വമത പ്രാർത്ഥനകൾ സംഘടിപ്പിക്കണം, വഴിപാടുകൾ നടത്തണം, ജപിച്ച ഏലസ്സുകൾ നൽകുകയോ, ഓതിക്കുകയോ, കുർബ്ബാന അർപ്പിക്കുകയോ ചെയ്യണം, പ്രത്യേക പ്രാർത്ഥനകൾ നടത്തണം… അല്ലെങ്കിൽ പുറത്തിറങ്ങി നടക്കാൻ പറ്റാത്തവിധം ജനജീവിതം ദുസ്സഹമാകും.
കാലാവസ്ഥ നോക്കിയും രാഹുകാലം നോക്കിയും ഒക്കെ പുറത്തിറങ്ങിയിരുന്ന ജനങ്ങൾ ഇപ്പോൾ മുഖ്യമന്ത്രിയുടെ പൊതുപരിപാടികൾ കൂടി നോക്കിയാണ് പുറത്തേക്കിറങ്ങുന്നത്. അതുകൊണ്ട് പൊതുനിരത്തിൽ പൊതുജനങ്ങൾക്ക് സ്വൈര്യമായി ഇറങ്ങി നടക്കാനായി പിണറായിയുടെ പേടിമാറാൻ എല്ലാവരും പ്രാർത്ഥിക്കുക.
Comments