ഷിംല: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂറിന്റെയും പ്രവർത്തനങ്ങളിൽ ആകൃഷ്ടയായി ഷിംലയിലെ സിപിഎം കൗൺസിലർ ബിജെപിയിൽ ചേർന്നു. ഷിംല മുനിസിപ്പൽ കോർപ്പറേഷനിലെ സമ്മർ ഹിൽ വാർഡ് കൗൺസിലർ ഷെല്ലി ശർമ്മയാണ് സിപിഎം വിട്ട് ബിജെപിയിൽ ചേർന്നത്. ഷിംല മുനിസിപ്പൽ കോർപ്പറേഷനിലെ ഏക സിപിഎം കൗൺസിലറായിരുന്നു ഷെല്ലി.
ബിജെപി ജില്ലാ പ്രസിഡന്റ് രവി മേത്ത, നഗരവികസന വകുപ്പ് മന്ത്രി സുരേഷ് ഭരദ്വാജ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഷെല്ലിയുടെ ബിജെപി പ്രവേശനം. ഇടത് പക്ഷത്തു നിന്നും കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക് വരുന്നത് അഭിമാനകരമാണെന്ന് രവി മേത്ത പറഞ്ഞു. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള നേതാക്കളുടെ അഴിമതി വിരുദ്ധമായ പ്രതിച്ഛായയാണ് കൂടുതൽ നേതാക്കളെ ബിജെപിയിലേക്ക് ആകർഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹിമാചൽ പ്രദേശിൽ ബിജെപി പ്രാദേശിക ഭാരവാഹികളുടെ യോഗം ഉടൻ വിളിച്ചു ചേർക്കും. പരിചയസമ്പന്നരായ പ്രവർത്തകരെ പാർട്ടി നേതൃത്വത്തിലേക്ക് കൊണ്ടു വരുമെന്നും നഗരവികസന വകുപ്പ് മന്ത്രി സുരേഷ് ഭരദ്വാജ് പറഞ്ഞു.
Comments