തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വേറിട്ട പ്രതിഷേധം. മുഖ്യമന്ത്രി കയറിയ കണ്ണൂർ-തിരുവനന്തപുരം വിമാനത്തിനുള്ളിലായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ്, ജില്ലാ സെക്രട്ടറി നവീൻ കുമാർ എന്നിവരാണ് പ്രതിഷേധിച്ചത്. നിലവിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിന്റെ കൈവശം കസ്റ്റഡിയിലാണ് ഇരുവരും. വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്തതോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതെന്ന് സിപിഎം നേതാവ് ഇ.പി ജയരാജൻ പറഞ്ഞു.
അതേസമയം യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഇരുവരും എന്ത് ഉദ്ദേശ്യത്തോടെയാണ് വിമാനത്തിൽ കയറിയതെന്ന് കാര്യം പരിശോധിച്ച് വരികയാണ്. ആർസിസിയിൽ ഉള്ള രോഗിയെ കാണാൻ പോകുകയാണെന്ന് ധരിപ്പിച്ചാണ് ഇവർ കണ്ണൂരിൽ നിന്നും കയറിയതെന്നാണ് വിവരം. കറുത്ത വസ്ത്രമണിഞ്ഞ് കണ്ടതിനാൽ സംശയം തോന്നി ആരാഞ്ഞപ്പോഴാണ് ഇരുവരും ഇപ്രകാരം മറുപടി നൽകിയത്. എന്നാൽ വിമാനയാത്രക്കിടെ ഇരുവരും പ്രതിഷേധിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കാണ് വീഴ്ച പറ്റിയതെന്ന കാര്യം അന്വേഷിച്ച് വരികയാണ്.
തിരുവനന്തപുരം വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ വിവരം അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കിയ ശേഷം ഇരുവരെയും ശംഖുമുഖം വലിയ തുറ പോലീസിന് കൈമാറും. അതേസമയം യൂത്ത് കോൺഗ്രസ് പ്രവർത്തകരായ രണ്ട് പേരും മദ്യപിച്ചാണ് യാത്ര ചെയ്തതെന്ന് സിപിഎം നേതാവ് ഇപി ജയരാജൻ ആരോപിച്ചു. വിമാനത്താവളത്തിലുണ്ടായിരുന്ന ജയരാജൻ മുദ്രാവാക്യം വിളിക്കുന്ന പ്രതിഷേധക്കാരെ തള്ളിയിടുന്ന രംഗങ്ങളും ഇതിനിടെ പുറത്തുവന്നു. മുഖ്യമന്ത്രിയെ ആക്രമിക്കാനെത്തിയപ്പോൾ താൻ തടയുകയായിരുന്നുവെന്നാണ് ഇ.പി ജയരാജന്റെ പ്രതികരണം.
Comments