തിരുവനന്തപുരം: വിമാനത്തിൽ കയ്യാങ്കളി നടത്തിയ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെ നടപടി വേണമെന്ന് ആവശ്യം ഉയരുന്നു. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചവരെ വിമാനത്തിനുള്ളിൽ തള്ളിയിട്ട് വീഴ്ത്തിയ ഇ.പി ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യമാണ് വ്യാപകമായി ഉയരുന്നത്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചവരെ ഇപി ജയരാജൻ കായികമായി നേരിടുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇത് ട്വിറ്ററിൽ തംരംഗമായതോടെയാണ് യാത്രക്കാരെ അക്രമിച്ച ജയരാജന് യാത്രാ വിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യം ഉയർന്നത്.
വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളിക്കുന്നത് അച്ചടക്കമില്ലാത്ത പെരുമാറ്റമാണ്. ഇത്തരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇൻഡിഗോ വിമാനത്തിനുള്ളിൽ കയറി മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചത് എയർലൈൻ മാർഗനിർദേശങ്ങളിൽ പരാമർശിക്കുന്ന ലെവൽ-1 അച്ചടക്കലംഘനമാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. അതുപോലെ എൽഡിഎഫ് കൺവീനറും സിപിഎം നേതാവുമായ ഇപി ജയരാജൻ മുദ്രാവാക്യം വിളിച്ചവരെ കയ്യാങ്കളിയിലൂടെ തള്ളിവീഴ്ത്തിയ സംഭവം ലെവൽ -2ൽ പരാമർശിക്കുന്ന അച്ചടക്ക ലംഘനമാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
Sloganeering in the flight is undoubtedly unruly behavior. Those two Congress workers who protested against Kerala CM committed level one unruly behavior
At the same time LDF Convener and CPM leader E P Jayarajan committed level 2 unruly behavior
Waiting for DGCA action pic.twitter.com/IVTMIqVjeh
— Venugopal (@venuvakeel) June 13, 2022
അതിനാൽ വിമാനത്തിലെ യാത്രക്കാരായ രണ്ട് പേരെ അക്രമിച്ച ഇപി ജയരാജനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. 2017ൽ പുറത്തിറക്കിയ എയർലൈൻ മാർഗനിർദേശങ്ങൾ പ്രകാരം ജയരാജൻ ചെയ്തത് കുറ്റകൃത്യമാണെന്നും ഇതിന്റെ ഭാഗമായി അദ്ദേഹത്തിന് യാത്രാവിലക്ക് ഏർപ്പെടുത്തണമെന്നുമുള്ള ശക്തമായ ആവശ്യമാണ് ട്വിറ്ററിൽ ഉയരുന്നത്. ഡിജിസിഎ, വ്യോമയാന മന്ത്രാലയം, എന്നിവയെ ടാഗ് ചെയ്ത് നിരവധി പോസ്റ്റുകളാണ് ഇത് സംബന്ധിച്ച് ട്വിറ്ററിൽ രേഖപ്പെടുത്തുന്നത്.
@JM_Scindia @VMBJP DGCA must take strict action against E P Jayarajan for assaulting a co passenger on-board Kannur -Thiruvananthapuram Indigo airlines. This rogue person must be enlisted in the No Fly category, as per the rules, notified on 8 September, 2017, (1/2) pic.twitter.com/MrLTDWcrPU
— ABHILASH.G.NAIR (@MANATHANATHU) June 13, 2022
അതേസമയം വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്ന് കസ്റ്റഡിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതികരിച്ചു. തങ്ങൾ മദ്യപിച്ച് ലക്കുകെട്ടിരുന്നുവെന്ന ഇപി ജയരാജന്റെ ആരോപണവും അവർ തള്ളി. വിമാനത്തിൽ സഞ്ചരിക്കുമ്പോൾ മാത്രമല്ല, ജീവിതത്തിൽ ഒരിക്കൽ പോലും മദ്യപിച്ചിട്ടില്ലെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതികരിച്ചു. മുഖ്യമന്ത്രിയെ ആക്രമിച്ചിട്ടില്ല. മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും അവർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. നിലവിൽ സിഐഎസ്എഫിന്റെ കസ്റ്റജിയിലാണ് പ്രതിഷേധക്കാർ ഉള്ളത്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
Comments