മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മഹാരാഷ്ട്രയിലെത്തും. മുംബൈ ജൽഭൂഷൺ ബിൽഡിംഗ്, വിപ്ലവകാരികളുടെ ഗാലറി, പൂനെയിലെ ജഗത്ഗുരു ശ്രീശാന്ത് തുക്കാറാം മഹാരാജ് ക്ഷേത്രം എന്നിവയുടെ ഉദ്ഘാടനം നടത്തും. മുംബൈ സമാചാരിന്റെ രണ്ടാം ദശാബ്ദി ആഘോഷങ്ങളിലും അദ്ദേഹം പങ്കെടുക്കും. 200 വർഷമായി തുടർച്ചയായി പ്രസിദ്ധീകരിക്കുന്ന പത്രമാണിത്.
ഇന്ന് ഉച്ചയ്ക്ക് 1.45നാണ് പൂനെയിലെ ദേഹുവിലുള്ള ജഗത്ഗുരു ശ്രീശാന്ത് തുക്കാറാം മഹാരാജ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം. വൈകുന്നേരം 4:15 ന് മുംബൈ രാജ്ഭവനിലുള്ള ജലഭൂഷൺ ബിൽഡിംഗും വിപ്ലവകാരികളുടെ സ്മരണാർത്ഥം നിർമ്മിച്ച ഭൂഗർഭ മ്യൂസിയവും ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിനാണ് മുംബൈ സമാചാറിന്റെ വാർഷിക ആഘോഷ പരിപാടികൾ നിശ്ചയിച്ചിരിക്കുന്നത്.
1885 മുതൽ മഹാരാഷ്ട്ര ഗവർണറുടെ ഔദ്യോഗിക വസതിയാണ് ജൽഭൂഷൺ. കെട്ടിടത്തിന് കാലപ്പഴക്കം സംഭവിച്ചതോടെയാണ് പഴയത് പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചത്. 2019 ഓഗസ്റ്റിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു. പഴയ കെട്ടിടത്തിൽ ഉണ്ടായിരുന്ന സവിശേഷതകളെല്ലാം പുതിയ കെട്ടിടത്തിലും ഉണ്ടായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഭൂമിക്കടിയിൽ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ ഗാലറിയും ഇതിന് സമീപത്ത് തന്നെയാണ് സ്ഥിതി ചെയ്യുന്നത്. സ്വാതന്ത്ര്യസമരസേനാനികൾ, മഹാരാഷ്ട്രയിലെ വിപ്ലവകാരികൾ തുടങ്ങിയവരെ കുറിച്ചുള്ള വിവരങ്ങളാണ് ഈ ഗാലറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Comments