തിരുവനന്തപുരം: രാഷ്ട്രീയവൈരാഗ്യം കൊണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചുവെന്ന് എഫ്ഐആർ. വലിയതുറ പോലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വധശ്രമത്തിനുള്ള വകുപ്പുകൾക്ക് പുറമെ ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തൽ, എയർക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകൾ കൂടി ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
പ്രതികൾ മുഖ്യമന്ത്രിക്ക് നേരെ ‘നിന്നെ ഞങ്ങൾ വച്ചേക്കില്ലെടാ’ എന്ന് ആക്രോശിച്ച് കൊണ്ട് പാഞ്ഞടുത്തുവെന്നും എഫ്ഐആറിൽ പറയുന്നു. മുഖ്യമന്ത്രിയെ വധിക്കാൻ പ്രതികൾ ഗൂഢാലോചന നടത്തി. രാഷ്ട്രീയവൈരാഗ്യത്താലാണ് നീക്കം. സീറ്റ് ബെൽറ്റ് ധരിക്കാതെയും വിമാനത്തിലെ ക്രൂവിന്റെ നിർദ്ദേശങ്ങൾ പാലിക്കാതെയും പ്രതികൾ വിമാനത്തിനുള്ളിൽ വച്ച് മുദ്രാവാക്യം വിളിച്ചു. പിന്നീട് മുഖ്യമന്ത്രിക്ക് നേരെ ആക്രോശിച്ച് കൊണ്ട് പാഞ്ഞടുത്തു.
മുഖ്യമന്ത്രിയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഗൺമാൻ അനിലിനേയും ആക്രമിച്ചതായി എഫ്ഐആറിൽ പറയുന്നു. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ, ഇൻഡിഗോ ഗ്രൗണ്ട് മാനേജരുടെ കത്ത് എന്നിവയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Comments