അബുദാബി: കൊറോണ കേസുകളിലെ വർദ്ധനവിന് പിന്നാലെ യുഎഇ അൽ ഹൊസ്ൻ ആപ്പിലെ ഗ്രീൻ പാസിന്റെ കാലാവധി കുറച്ചു. 30 ദിവസത്തിൽ നിന്ന്14 ദിവസമായാണ് കുറച്ചത്. ഈ മാസം 15 മുതൽ തീരുമാനം
പ്രാബല്യത്തിൽ വരും. അടച്ചിട്ട ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാണെന്നും അല്ലാത്തവർക്ക് മൂവായിരം ദിർഹം പിഴയീടാക്കുമെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചക്കിടെ യുഎഇയിലെ കൊറോണ കേസുകളിൽ നൂറു ശതമാനത്തിന്റ വർദ്ധനവാണ് രേഖപ്പെടുത്തിയത്. അൽഹൊസ്ൻ ആപ്പിലെ നിർദ്ദേശം എല്ലാ മേഖലകളിലെയും ജീവനക്കാർക്ക് ബാധകമാണ്. എന്നാൽ, വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർ 20 മുതലാണ് തീരുമാനം പാലിക്കേണ്ടത്. യുഎഇയിലെ സർക്കാർ വകുപ്പുകളിലും മറ്റ് വേദികളിലും പരിപാടികളിലും ചടങ്ങുകളിലും പ്രവേശിക്കുന്നതിന് ഗ്രീൻ പാസ് ആവശ്യമാണ്.
എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ഗ്രീൻ പാസ് സാധുതയിൽ നിയന്ത്രണം കർശനമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. മാളുകൾ, മെട്രോ, ബസ്, തുടങ്ങി അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാണ്. നിയമ ലംഘകർക്ക് 3,000 ദിർഹം വരെ പിഴ ചുമത്തും. കൊറോണ ബാധിച്ചാൽ 10 ദിവസം ഐസൊലേഷൻ നിർബന്ധമാണ്. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പ് ശക്തമായ നിരീക്ഷണം നടത്തും. നിയമലംഘകർ ശിക്ഷാ നടപടി നേരിടേണ്ടിവരും.
അബുദാബിയിൽ കൊറോണ പോസിറ്റീവ് ആയ വിദ്യാർഥികൾക്ക് ചില സ്വകാര്യ സ്കൂളുകൾ ഓൺലൈൻ ക്ലാസ് പുനരാരംഭിച്ചു. പോസിറ്റീവായ വിദ്യാർഥികൾക്ക് ക്ലാസ് നഷ്ടപ്പെടരുതെന്ന് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പിന്റെ നിർദശത്തെ തുടർന്നാണ് നടപടി. ഗുരുതര രോഗമുള്ള വിദ്യാർഥികൾക്കും ഇലേണിംഗിന് സൗകര്യമൊരുക്കാനാണ് നിർദേശം. അബുദാബിയിൽ ഏപ്രിൽ മുതൽ എല്ലാ വിദ്യാർഥികളും സ്കൂളിൽ നേരിട്ട് എത്തുന്നുണ്ട്. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെയാണ് സ്കൂളിൽ പ്രവേശിപ്പിച്ചിരുന്നത്. സമയബന്ധിതമായി സൗജന്യ കൊറോണ പരിശോധനയ്ക്ക് സ്കൂളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.
Comments