തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഔദ്യോഗിക വസതിയിൽ ഡിവൈഎഫ്ഐ പ്രവര്ത്തകര് അതിക്രമിച്ച് കടന്ന സംഭവത്തിൽ ശക്തമായി പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. സിപിഎം ഗുണ്ടാസംഘം പ്രതിപക്ഷ നേതാവിനെ വധിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം പ്രവൃത്തികൾ കൊണ്ട് സമരം ഇല്ലാതാകുമെന്ന് പ്രതീക്ഷിക്കണ്ട എന്നും സുധാകരൻ പറഞ്ഞു.
തങ്ങൾ ക്ഷമയുടെ നെല്ലിപ്പലക കണ്ട് ഇരിക്കുകയാണെന്നും പ്രകോപിപിക്കരുതെന്നും സുധാകരൻ ഫെയ്സ്ബുക്കിൽ കുറിച്ചു. പോലീസിനും പോലീസിനെ നിയന്ത്രിക്കുന്ന മന്ത്രിക്കും കഴിവില്ലാത്തത് കൊണ്ടാണോ സിപിഎം ഗുണ്ടകളെ ഇറക്കിയതെന്നും അദ്ദേഹം ചോദിച്ചു. സമരത്തെ അടിച്ചൊതുക്കാമെന്ന് പ്രതീക്ഷിക്കരുതെന്നും വിട്ടുവീഴ്ചകളില്ലാതെ കോൺഗ്രസ് സമരം തുടരുമെന്നും കെ.സുധാകരൻ കൂട്ടിചേർത്തു.
കെ.സുധാകരന്റെ ഫെയ്സ്ബുക്ക് കുറിപ്പ്,
പ്രതിപക്ഷ നേതാവിനെ വഴി നടത്താൻ അനുവദിക്കില്ലെന്ന് വെല്ലുവിളിച്ച സിപിഎം ഗുണ്ടാസംഘം അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ അക്രമിച്ച് കയറി വധശ്രമം നടത്തിയിരിക്കുന്നു. ഉന്നത രാഷ്ട്രീയ നേതാക്കൾ വരെ ആക്രമിക്കപ്പെടുന്ന നിലയിലേയ്ക്ക് ക്രമസമാധാന പാലനം തകർന്നിരിക്കുന്നു. കോൺഗ്രസ് സമരം ചെയ്യുന്നത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കള്ളക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രിക്കെതിരെയാണ്. അതിനെ നേരിടാൻ ഇവിടെ പോലീസുണ്ട്. പോലീസിനും പോലീസ് മന്ത്രിക്കും കഴിവില്ലാത്തത് കൊണ്ടാണോ സി പി എം ഗുണ്ടകൾ മുഖ്യമന്ത്രിക്ക് വേണ്ടി തെരുവിലറങ്ങുന്നത്?
ഞങ്ങളുടെ പാർട്ടി ഓഫീസുകളെ,
ഞങ്ങളുടെ കുട്ടികളെ,
ഞങ്ങളുടെ പ്രതിപക്ഷ നേതാവിനെ ഒക്കെ ആക്രമിച്ച് സമരം ഇല്ലാതാക്കാമെന്ന് സിപിഎം കരുതേണ്ട. സമരങ്ങളുടെ തീച്ചൂളകൾ കടന്നു വന്നവരാ ഞങ്ങൾ. ക്ഷമയുടെ നെല്ലിപ്പടിയിൽ നിൽക്കുകയാണ് എന്റെ കുട്ടികൾ. ഇനിയും അവരെ പ്രകോപിപ്പിക്കരുത്. സ്വർണ്ണക്കള്ളക്കടത്തും കറൻസി കടത്തും നടത്തിയ പിണറായിയെ ബിജെപി രക്ഷിക്കാൻ നോക്കുകയാണ്. വിട്ടുവീഴ്ചകളില്ലാതെ കോൺഗ്രസ് സമരം തുടരും. പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ളവർ ഇനിയും തെരുവുകളിൽ ജനപക്ഷത്ത് തന്നെയുണ്ടാകും.
Comments