തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിയ്ക്കെതിരെ പ്രതിഷേധം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത ഇടത് കൺവീനർ ഇ പി ജയരാജനെതിരെ പോലീസിൽ പരാതി. സംസ്ഥാന പോലീസ് മേധാവിയ്ക്ക് യൂത്ത് കോൺഗ്രസാണ് പരാതി നൽകിയത്. വധ ശ്രമത്തിന് കേസ് എടുക്കണം എന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്ബിന്റെ പരാതിയിൽ പറയുന്നത്.
കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ വിമാനത്തിൽവെച്ചാണ് ജയരാജൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്തത്. തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയപ്പോൾ യാത്രക്കാരനായ ഇ.പി ജയരാജൻ പ്രവർത്തകരെ മർദ്ദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. ശക്തിയായി പിടിച്ച് തള്ളി. ആക്രമണത്തിൽ പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച ജയരാജനെതിരെ നിയമ നടപടികൾ സ്വീകരിക്കാതെ ഇരിക്കുന്നത് കൃത്യവിലോപമാണ്. സംഭവത്തിൽ ഉചിതമായ നടപടി സ്വീകരിക്കണം. സംഭവത്തിൽ തങ്ങളുടെ പ്രവർത്തകർക്കെതിരെ കളവായ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട തുടർ നടപടികൾ അവസാനിപ്പിക്കണമെന്നും പരാതിയിൽ പറയുന്നു.
അതേസമയം സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ക്രൈംബ്രാഞ്ച് എസ് പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘത്തിനാണ് അന്വേഷണ ചുമതല. മുഖ്യമന്ത്രിയെ വധിക്കാനായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ശ്രമം എന്നാണ് പോലീസിന്റെ എഫ്ഐആർ.
കഴിഞ്ഞ ദിവസമായിരുന്നു വിമാനത്തിൽ സംഘർഷം ഉണ്ടായത്. തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയതോടെ മുഖ്യമന്ത്രിയ്ക്കെതിരെ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായാണ് ഇപി ജയരാജൻ മർദ്ദിച്ചത്.
Comments